
ജാപ്പനീസ് പോൺ താരം റേ ലിൽ ബ്ലാക്ക് (28) ഇസ്ലാം മതം സ്വീകരിച്ചുവെന്ന വാർത്തയാണിപ്പോൾ സൈബറിടങ്ങളിൽ ചർച്ചയായി മാറിയിരിക്കുന്നത്. മലേഷ്യൻ തലസ്ഥാനമായ ക്വലാലംപുരിലെ പള്ളിയിൽ പർദ ധരിച്ച് ഇഫ്താറിൽ പങ്കെടുക്കുന്ന വിഡിയോ റേ ലിൽ ബ്ലാക്ക് അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വിഡിയോ പ്രചരിച്ചതോടെ റേ ലിൽ ബ്ലാക്കിനെ പ്രശംസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.
"എന്റെ ജീവിതത്തിലെ ആദ്യത്തെ ഇഫ്താർ ആശംസകൾ!" എന്ന് കുറിച്ചു കൊണ്ടാണ് റേ വിഡിയോ പങ്കുവച്ചത്. ക്വലാലംപുരിലേക്കുള്ള ആദ്യ സന്ദർശനത്തിന് ശേഷമാണ് താൻ ഇസ്ലാം മതത്തിൽ ആകൃഷ്ടയാകുന്നതെന്നും തന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടായതെന്നും റേ ലിൽ ബ്ലാക്ക് ഒരുഭിമുഖത്തിൽ പറഞ്ഞു. ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ അന്വേഷണങ്ങൾ ടിക് ടോക് വിഡിയോ പരമ്പരയിലൂടെയും അവർ പങ്കുവെച്ചിരുന്നു.
ഈ വർഷം റംസാൻ വ്രതം അനുഷ്ഠിക്കുമെന്നും മാർച്ച് രണ്ടിന് അവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. റംസാന് ഒരു മാസം മുൻപ് സിംഗപ്പൂരിലെ മറീന ബേ സാൻഡ്സിൽ റേ തന്റെ ആരാധകർക്കായി ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. വിവിധ പള്ളികൾ സന്ദർശിക്കുന്ന ഫോട്ടോകളും വിഡിയോകളും റംസാന് മുൻപ് റേ ലിൽ ബ്ലാക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
'എനിക്ക് വളരെ ആവേശമുണ്ട്. ഈ മാസം കടന്നുപോകാൻ ദൈവവും നിങ്ങളും എനിക്ക് ശക്തി നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രശസ്തി, വിജയം, സാമ്പത്തിക സ്ഥിരത എന്നിവ ഉണ്ടായിരുന്നിട്ടും, ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് വളരെക്കാലമായി ഞാൻ സംശയിച്ചിരുന്നു. ഇസ്ലാമിലെത്തിയപ്പോൾ എല്ലാത്തിനും ഉത്തരം കിട്ടി‘ എന്നും റേ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. അതേസമയം മുൻപ് അഭിനയിച്ച വിഡിയോകളെല്ലാം റേ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ഏതെങ്കിലും വിഡിയോകൾ ഉണ്ടെങ്കിൽ അത് താൻ ഇസ്ലാം മതം സ്വീകരിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് അഭിനയിച്ചതാണെന്നും അവർ അഭിമുഖത്തിൽ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷമായി താൻ തന്റെ കരിയറിൽ സജീവമായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലെന്നും അവർ വെളിപ്പെടുത്തി. കേ അസകുര എന്നാണ് റേ ലിൽ ബ്ലാക്കിന്റെ യഥാർഥ പേര്. ഇൻസ്റ്റാഗ്രാമിൽ 2.2 ദശലക്ഷത്തിലധികം ഫോളോവേഴ്‌സമുണ്ട് ഇവർക്ക്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക