
പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പുതിയ ഗാനത്തിന്റെ ടീസർ പുറത്തിറക്കി റാപ്പർ വേടൻ. 'തെരുവിന്റെ മോൻ' എന്നാണ് ഗാനത്തിന്റെ പേര്. 30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസറിൽ നായയുടെ ചിത്രമുള്ള കോട്ട് ധരിച്ചാണ് വേടൻ പ്രത്യക്ഷപ്പെടുന്നത്. 'കരയല്ലേ നെഞ്ചേ കരയല്ലേ...ഇന്ന് വീണ മുറിവ് നാളെ അറിവല്ലേ'... എന്ന വരികളാണ് ടീസറിൽ കേൾക്കാനാവുക.
ജാഫർ അലിയാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ഹൃത്വിക് ശശികുമാർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിഷ്ണു മലയിൽ ആണ് കലാസംവിധാനം. വിഗ്നേഷ് ഗുരുലാൽ ആണ് ക്രിയേറ്റീവ് ഡയറക്ടർ. സൈന മ്യൂസിക് ഇൻഡീ ആണ് മ്യൂസിക് ലേബൽ. വേടന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം വേടന്റെ മോണലോവ എന്ന പാട്ടും പുറത്തിറങ്ങിയിരുന്നു. നിമിഷ നേരം കൊണ്ടാണ് മോണലോവ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ മോണലോവയെ കുറിച്ച് പറഞ്ഞത്. 'ഒരുത്തീ...' എന്ന് പറഞ്ഞാണ് 2.27 മിനിറ്റ് ദൈർഘ്യമുള്ള പാട്ട് തുടങ്ങുന്നത്.
പുലിപ്പല്ല് കൈവശം വെച്ച കേസിൽ ജാമ്യം ലഭിച്ച് റാപ്പർ വേടൻ (ഹിരൺദാസ് മുരളി) കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ''എന്നെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാരോടാണ് പറയാനുള്ളത്. പുകവലിയും മദ്യപാനവും വലിയ പ്രശ്‌നമാണ്. ചേട്ടനോട് ദയവായി ക്ഷമിക്കണം. നല്ല മനുഷ്യനാകാന്‍ ശ്രമിക്കാം. പോയിട്ടു വരാം മക്കളേ.''- എന്നാണ് വേടന്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ