
തുടരും സിനിമയിൽ മലയാള സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ചിത്രത്തിലെ ജോർജ് മാത്തൻ എന്ന വില്ലനെക്കുറിച്ചായിരുന്നു. ചെറു ചിരിയും ഹലോയുമായെത്തി പ്രേക്ഷകരെ ഒന്നാകെ വെറിപ്പിച്ചിരുന്നു ജോർജ് സാർ. പ്രകാശ് വർമ്മയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. പരസ്യ രംഗത്ത് നിന്നാണ് പ്രകാശ് വർമ്മ സിനിമയിലെത്തുന്നത്.
അന്തർദേശീയ തലത്തിൽ വരെ പ്രശംസ നേടിയ നിരവധി പരസ്യ ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ് പ്രകാശ് വർമ്മ. ബാംഗ്ലൂർ ആസ്ഥാനമായുള്ള 'നിർവാണ' എന്ന പരസ്യചിത്ര സ്ഥാപനത്തിന്റെ സ്ഥാപക ഉടമകളിൽ ഒരാളാണ് പ്രകാശ്. പരസ്യ രംഗത്ത് തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് അഭിനയത്തിലും പ്രകാശ് കൈ വെക്കുന്നത്.
തുടരും ഷൂട്ടിങ്ങിനിടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് പ്രകാശ് വർമ്മയിപ്പോൾ. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ക്ലൈമാക്‌സിലെ ഫൈറ്റ് സീനിലെ ചിത്രങ്ങളാണ് രണ്ടെണ്ണം. ചിത്രങ്ങള്‍ക്കൊപ്പം മോഹന്‍ലാലിന് നന്ദി പറഞ്ഞുകൊണ്ട് കുറിപ്പും പ്രകാശ് വര്‍മ പങ്കുവെച്ചിട്ടുണ്ട്.
"തുടരും സിനിമയുമായി ബന്ധപ്പെട്ട എന്റെ അനുഭവങ്ങളെ മാന്ത്രികം എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ. ഞാന്‍ എന്നെ കണ്ടെത്തി, ഒരു പുതിയ വീട് കണ്ടെത്തി, ഒരു കുടുംബത്തെ കണ്ടെത്തി. കൃതജ്ഞത എന്ന ഒറ്റവികാരം മാത്രമാണ് എനിക്ക് തോന്നുന്നത്. എന്റെ ഏറ്റവും വലിയ പാരിതോഷികം ലഭിച്ചത് ലാലേട്ടനില്‍ നിന്നാണ്.
അദ്ദേഹമാണെന്റെ ഹീറോയും പ്രചോദനവും ഉപദേശകനും സഹോദരനും അധ്യാപകനും സുഹൃത്തും. എനിക്ക് വിവരിക്കാൻ കഴിയുന്നതിലും സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ അദ്ദേഹം എന്നെ പരിപാലിച്ച, ഞങ്ങളുടെ വിലമതിക്കാനാവാത്ത ഷൂട്ടിങ് നിമിഷങ്ങളുടെ ഒരു നേർക്കാഴ്ച ഇതാ. എന്നേക്കും നന്ദിയുള്ളവൻ. വർമ്മ അഥവാ ജോർജ്ജ് സർ. ഹലോ"- എന്നാണ് പ്രകാശ് വർമ്മ കുറിച്ചിരിക്കുന്നത്.
അമേരിക്കന്‍ നടന്‍ എഡ്വേര്‍ഡ് ആല്‍ബര്‍ട്ടിന്റെ വാക്കുകളും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന് താഴെ കമന്റുമായി നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്. നടി ചിപ്പി രഞ്ജിത്ത്, ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്ത ബിനു പപ്പു, ആര്‍ഷ ബൈജു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും കമന്റ് ചെയ്തിട്ടുണ്ട്. ജോര്‍ജ് മാത്തന്റെ ഡയലോഗ് ഓര്‍മിപ്പിക്കുന്ന 'ഹലോ' എന്നാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി കമന്റ് ചെയ്തത്. ഇതിന് എന്നെ 'സുന്ദരകാലമാടനാക്കിയ ജീനിയസ്' എന്ന് പ്രകാശ് വര്‍മ്മ മറുപടിയും നല്‍കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ