സിനിമ വിജയമോ, പരാജയമോ? കണക്കുകൾ പുറത്തു വിടുന്നതിൽ നിർമാതാക്കൾക്കിടയിൽ തർക്കം
കൊച്ചി: എല്ലാ മാസവും ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ പുറത്തിറക്കാനുള്ള തീരുമാനത്തിൽ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ (കെഎഫ്‌പിഎ) അഭിപ്രായഭിന്നത. മലയാള ചലച്ചിത്ര വ്യവസായത്തിൽ സുതാര്യത കൊണ്ടു വരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രതിമാസ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ പുറത്തിറാക്കാമെന്ന തീരുമാനത്തിലേക്ക് നിർമാതാക്കളുടെ സംഘടന എത്തിയത്. ഈ വർഷം ഫെബ്രുവരി മുതലാണ് ഇത്തരത്തിൽ കണക്കുകൾ പുറത്തു വിടാൻ ആരംഭിച്ചത്.
വ്യവസായ പ്രവണതകളെയും സാമ്പത്തിക ഫലങ്ങളെയും കുറിച്ച് നിർമാതാക്കളെ അറിയിക്കാൻ ഈ നീക്കം സഹായിച്ചുവെന്നാണ് അസോസിയേഷനിലെ ചില അംഗങ്ങൾ പറയുന്നത്. എന്നാൽ എല്ലാവർക്കും ഇത് ബോധ്യപ്പെട്ടിട്ടില്ല. ഇത്തരത്തിൽ കണക്കുകൾ പുറത്തുവിടുന്നത് തിരിച്ചടിയാകുമെന്നാണ് ചില നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
കെഎഫ്‌പിഎയുടെ മാർച്ചിലെ റിപ്പോർട്ട് അനുസരിച്ച് 15 സിനിമകളിൽ 'എൽ 2: എമ്പുരാൻ' മാത്രമേ വാണിജ്യപരമായി വിജയിച്ചിട്ടുള്ളു. എമ്പുരാന് പുറമെ ഈ വർഷം ഇതുവരെ ലാഭകരമെന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 'ഓഫീസർ ഓൺ ഡ്യൂട്ടി', 'രേഖചിത്രം' എന്നീ ചിത്രങ്ങൾ മാത്രമാണ്.
ഇത്തരത്തിൽ കണക്കുകൾ പുറത്തു വിടുന്നതിനെ നിർമാതാവ് സാന്ദ്ര തോമസ് ശക്തമായി എതിർക്കുന്നു. വ്യവസായത്തെ ദോഷകരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് അവർ പറയുന്നത്. ഒടിടി, റീമേക്ക്, ഡബ്ബിങ് അവകാശങ്ങൾ, തിയേറ്റർ കളക്ഷൻ എന്നിവ ഉൾപ്പെടെ ഒന്നിലധികം വരുമാന സ്രോതസ്സുകളുണ്ട്. തിയേറ്റർ കളക്ഷൻ മാത്രം ഇത്തരത്തിൽ പുറത്തിറക്കുമ്പോൾ അത് മുഴുവൻ വ്യവസായവും നഷ്ടത്തിലാണെന്ന തെറ്റായ ധാരണ നൽകുന്നു എന്നാണ് സാന്ദ്ര തോമസ് വ്യക്തമാക്കുന്നത്.
പുറത്തു വിടുന്ന കണക്കുകൾ പലരിലും ആശങ്കയുണ്ടാക്കുന്നുണ്ടെന്നു സാന്ദ്ര പറയുന്നു. പല നിക്ഷേപകരും വ്യവസായം വിടുകയാണ്. സമീപകാലത്ത് സിനിമാ നിർമാണത്തിൽ 40ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. നേരത്തെ വിദേശത്തുള്ള ആളുകൾ മലയാള സിനിമയിൽ നിക്ഷേപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത്തരം നിക്ഷേപങ്ങൾ വരുന്നില്ല. മലയാള സിനിമ നിക്ഷേപം ഇറക്കാൻ പറ്റിയ സുരക്ഷിതമായ ബിസിനസല്ലെന്ന് അവർക്ക് ഒരുപക്ഷേ തോന്നിയേക്കാം- സാന്ദ്ര വ്യക്തമാക്കി.
'ഡാ തടിയ', 'മായാനദി', 'ന്നാ താൻ കേസ് കൊട്' തുടങ്ങിയ സിനിമകളുടെ സഹ നിർമാതാവായ സന്തോഷ് ടി കുരുവിളയും ഈ നീക്കത്തെ വിമർശിച്ചു. മലയാള സിനിമകളുടെ പ്രതിമാസ റിപ്പോർട്ടുകൾ പുറത്തുവിടാൻ ആരാണ് ഈ ആളുകളെ നിയമിച്ചതെന്ന് തനിക്കറിയില്ലെന്നു അദ്ദേഹം പറയുന്നു. രഹസ്യമാക്കി വെയ്ക്കേണ്ട കണക്കുകൾ പുറത്തുവിടേണ്ട ആവശ്യമില്ല. സംസ്ഥാനം അധികാരപ്പെടുത്തിയതോ രൂപീകരിച്ചതോ ആയ ഒരു സ്ഥാപനം ഈ കണക്കുകൾ പുറത്തുവിടുന്നുണ്ടെങ്കിൽ അത് മനസിലാക്കാം. ഇത്തരത്തിലുള്ള തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബോക്‌സ് ഓഫീസ് പരാജയങ്ങൾ പരസ്യപ്പെടുത്തുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തുമെന്ന മുന്നറിയിപ്പും സന്തോഷ് ടി കുരുവിള നൽകുന്നു. ചലച്ചിത്ര നിർമാണത്തിന്റെ ലക്ഷ്യം ഉയർന്ന വരുമാനം മാത്രമല്ല. വിനോദ വ്യവസായം ദീർഘകാല ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്- കുരുവിള പറഞ്ഞു.
അതേസമയം, ഈ മേഖലയിൽ നിക്ഷേപമിറക്കാൻ ആഗ്രഹിക്കുന്ന പുതിയ നിർമാതാക്കൾക്ക് അതിന്റെ അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുക എന്നതാണ് കണക്കുകൾ പുറത്തു വിടുന്നതിന്റെ ഉദ്ദേശ്യമെന്ന് കെഎഫ്‌പിഎ വൈസ് പ്രസിഡന്റ് ജി സുരേഷ്കുമാർ പറഞ്ഞു. നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല ഈ സംഖ്യകൾ പുറത്തിറക്കിയത്. നിരവധി നിർമാതാക്കൾ കടക്കെണിയിലാവുകയും സാമ്പത്തിക നഷ്ടം അനുഭവിക്കുകയും ചെയ്യുന്നു. അത് സംഭവിക്കാൻ സംഘടന അനുവദിക്കില്ല. അഭിനേതാക്കളുടെ പ്രതിഫലവും നിർമാണച്ചെലവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു ഘട്ടത്തിൽ നിർമാതാക്കൾ അതിന്റെ അപകട സാധ്യതകളെക്കുറിച്ചു ബോധവാന്മാരായിരിക്കണം- അദ്ദേഹം ടിഎൻഐഇയോട് പറഞ്ഞു.
നിക്ഷേപകർക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് അസോസിയേഷൻ ലക്ഷ്യമിടുന്നതെന്ന് കെഎഫ്പിഎ സെക്രട്ടറി സന്ദീപ് സേനനും പറഞ്ഞു. നിക്ഷേപകരെ പിന്തിരിപ്പിക്കുകയല്ല, മറിച്ച് വിവേകപൂർവം നിക്ഷേപിക്കാനുള്ള അവബോധം അവരിൽ സൃഷ്ടിക്കുക എന്നതാണ് സംഘടനയുടെ ഉദ്ദേശ്യം. സാമ്പത്തിക നഷ്ടം സംബന്ധിച്ച പരാതികൾ തങ്ങൾക്ക് ലഭിക്കുന്നുണ്ട്. യുവാക്കളും പുതിയ നിർമാതാക്കളും ബിസിനസ് എങ്ങനെയാണെന്നും വിജയപരാജയ സാധ്യതകളെക്കുറിച്ചും മനസിലാക്കണം. ആ അർത്ഥത്തിൽ കളക്ഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് അവരെ സഹായിക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.
ഒടിടി പ്ലാറ്റ്ഫോമുകൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നവയാണ്. തിയേറ്റർ കളക്ഷനുമായി അതിനു ബന്ധമില്ല. പ്രേക്ഷകരുടെ പ്രതികരണങ്ങളും റേറ്റിങും നോക്കിയാണ് ഒടിടി വാങ്ങുന്നവർ നോക്കുന്നത്. ഒരു സിനിമ തിയേറ്ററിൽ ഓടിയോ എന്നു നോക്കിയല്ല അവ ഓടിടിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തിയേറ്ററിൽ പരാജയപ്പെട്ട സിനിമ പോലും ഒടിടിയിൽ വിജയിച്ചേക്കാം. നിലവിൽ ഓടിടിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സിനിമകളുടെ എണ്ണത്തിലും കുറവുണ്ട്- കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒടിടി അനലിസ്റ്റ് ചാൾസ് ജോർജ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ