

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണം നടൻ നിവിൻ പോളിയെ ലക്ഷ്യമിട്ട് തന്നെയെന്ന് റിപ്പോർട്ടുകൾ. നിവിനെ നായകനാക്കി ഒരുക്കുന്ന ‘ബേബി ഗേള്‍’ സിനിമയുടെ സെറ്റില്‍ നിന്നും നടന്‍ ഇറങ്ങി പോയതാണ് പ്രശ്‌നത്തിന് കാരണമായിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്ത് ആയിരുന്നു സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റര്‍ മഹേശ്വരനില്‍ നിന്നും എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയിരുന്നു.
കഞ്ചാവ് പിടികൂടിയ സെറ്റില്‍ സഹകരിക്കാന്‍ തയാറായില്ലെന്ന് പറഞ്ഞ് നിവിൻ ഇറങ്ങി പോയതാണ് ലിസ്റ്റിനെ ചൊടിപ്പിച്ചത് എന്നാണ് സൂചന. തന്റെ സിനിമയുടെ ക്രൂ അംഗത്തില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത വിഷയത്തില്‍ ലിസ്റ്റിന്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. അതേസമയം ലിസ്റ്റിൻ സ്റ്റീഫനും ബേബി ഗേളിന്റെ സംവിധായകനായ അരുൺ വർമയും ഇൻസ്റ്റഗ്രാമിൽ നിവിനെ അൺഫോളോ ചെയ്തതും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം നിവിൻ ബേബി ഗേളിന്റെ ഷൂട്ടിങ്ങിന് എത്തിയില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നു. ‘ബേബി ഗേൾ’ എന്ന ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അദ്ദേഹം പിന്മാറിയപ്പോഴാണ് നിവിൻ സിനിമയിലേക്ക് എത്തുന്നത്.
ലിസ്റ്റിനും നിവിൻ പോളിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് ബേബി ഗേൾ. ഇതിന് മുൻപ് തുറമുഖം, ബോസ് ആൻഡ് കോ, മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകൾക്കായാണ് ഇരുവരും ഒന്നിച്ചത്. വൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് തുറമുഖം സിനിമയുടെ റിലീസ് നീണ്ടപ്പോൾ ആ ചിത്രം ഏറ്റെടുത്ത് തിയറ്ററുകളിൽ എത്തിച്ചത് ലിസ്റ്റിനാണ്.
നിവിനുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റിൻ സിനിമയുടെ ബാധ്യത ഏറ്റെടുത്തതെന്നും ആ കരാർ തുടർച്ചയായി ലംഘിക്കപ്പെട്ടതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നുമാണ് സൂചന. ലിസ്റ്റിൻ തന്നെ നിർമിക്കുന്ന ദിലീപിന്റെ 150മത്തെ ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി'യുടെ ഔദ്യോഗിക ലോഞ്ചിനിടെയാണ് ലിസ്റ്റിന്‍ മലയാള സിനിമയിലെ അനാരോഗ്യകരമായ പ്രവണതയെ കുറിച്ച് പറഞ്ഞത്.
മലയാള സിനിമയിലെ ഒരു പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ഇനിയും ആ തെറ്റ് തുടർന്നു കഴിഞ്ഞാൽ വലിയ പ്രശ്നങ്ങൾക്കു കാരണമാകുമെന്നുമാണ് നടന്റെ പേരെടുത്തു പറയാതെ ലിസ്റ്റിൻ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates