
വർഷങ്ങളായി മലയാള സിനിമയിൽ നടനായും നിർമാതാവായുമൊക്കെ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് മണിയൻപിള്ള രാജു. മോഹൻലാൽ ചിത്രം തുടരുമിലും മണിയൻപിള്ള രാജു ഒരു പ്രധാന വേഷം ചെയ്തിരുന്നു. അടുത്തിടെ പൊതുവേദികളിലെത്തിയപ്പോൾ മണിയൻപിള്ള രാജുവിനുണ്ടായ മാറ്റം സോഷ്യൽ മീഡിയ ശ്രദ്ധിച്ചിരുന്നു. മെലിഞ്ഞ രൂപത്തിലായിരുന്നു നടനെ കാണാനായത്.
അടുത്തിടെ അച്ഛന് കാൻസർ ആയിരുന്നുവെന്നും അതിൽ നിന്ന് മുക്തനായെന്നും അറിയിച്ച് മകനും നടനുമായ നിരഞ്ജ് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ താൻ ഒരു കാൻസർ സർവൈവറാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മണിയന്‍പിള്ള രാജു. ചെവി വേദനയില്‍ നിന്നുമായിരുന്നു തുടക്കമെന്നും എംആര്‍ഐ എടുത്തപ്പോഴാണ് കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത് എന്നും അദ്ദേഹം പറയുന്നു. കൊച്ചിയിൽ നടന്ന എൺപതുകളിലെ താരങ്ങളുടെ കൂട്ടായ്മയിലാണ് നടന്റെ തുറന്നു പറച്ചിൽ.
”കാന്‍സര്‍ ചെറിയ അസുഖമാണെന്ന് എനിക്ക് മനസിലായി. കഴിഞ്ഞ വര്‍ഷമായിരുന്നു എനിക്ക് കാന്‍സര്‍ വന്നത്. തുടരും സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ‘ഭഭബ്ബ’യുടെ ഷൂട്ടിങ്ങിന് പോയി തിരിച്ചു വന്നപ്പോള്‍ ചെവി വേദന ഉണ്ടായി. അങ്ങനെ എംആര്‍ഐ എടുത്ത് നോക്കിയപ്പോള്‍ ചെറിയ അസുഖം, തൊണ്ടയുടെ അറ്റത്ത് നാവിന്റെ അടിയിലായി.
30 റേഡിയേഷനും അഞ്ച് കീമോയും ചെയ്തു. സെപ്റ്റംബറില്‍ ട്രീറ്റമെന്റ് എല്ലാം കഴിഞ്ഞു. മരുന്നൊന്നും ഇല്ല. 16 കിലോ ഭാരം കുറഞ്ഞു. വേറെ കുഴപ്പമൊന്നും ഇല്ല. സിനിമയിലൊക്കെ കുറ്റവും കുറവും പറഞ്ഞ് ഉണ്ടാക്കിയ തടി ആണ് പോയത്. സിനിമയിൽ വന്നിട്ട് ഇതെന്റെ അൻപതാമത്തെ വർഷമാണ്. ഏപ്രിൽ 20ാം തീയതി എനിക്ക് 70 വയസ്സും തികഞ്ഞു. ആഘോഷം ഒന്നും ഇല്ല.” - മണിയന്‍പിള്ള രാജു പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ