'ഞാൻ ഓവർ ആക്ടിങ് ആണെന്ന് പറയുന്നവരുണ്ട്; മെയ്യഴകന്‍ പോലെ ഒരു സിനിമ എനിക്ക് ചെയ്യാൻ പറ്റില്ല'

എന്നാൽ കേരളത്തിലുൾപ്പെടെ ചിത്രത്തിന് തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്.
Suriya, Meiyazhagan
സൂര്യ, മെയ്യഴകൻഫെയ്സ്ബുക്ക്
Updated on

കാർത്തിക് സുബ്ബരാജിനൊപ്പം ചെയ്ത റെട്രോയാണ് നടൻ സൂര്യയുടേതായി തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'കങ്കുവ'യുടെ പരാജയത്തിന് ശേഷം, സൂര്യയുടെ കരിയറിലെ ഒരു നിർണായക വഴിത്തിരിവായി മാറുമെന്ന് കരുതിയ ചിത്രമായിരുന്നു റെട്രോ.

എന്നാൽ കേരളത്തിലുൾപ്പെടെ ചിത്രത്തിന് തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ റെട്രോ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ ഒരഭിമുഖത്തിൽ സൂര്യ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. താനൊരു മികച്ച നടൻ അല്ലെന്നും മെയ്യഴകൻ പോലെയൊരു സിനിമ തന്നെ കൊണ്ട് ചെയ്യാൻ കഴിയില്ലെന്നും സൂര്യ പറഞ്ഞു.

"ഞാനൊരു മികച്ച നടനല്ല. ചിലർ ഞാൻ ഭയങ്കര ഓവർ ആക്ട് ചെയ്യുന്ന ആളാണെന്ന് പറയും. ഇതേ അഭിപ്രായമുള്ള ഒരുപാട് പേരുണ്ടാകും. പക്ഷേ ബാല സാറില്‍ നിന്ന് പഠിച്ച പാഠങ്ങളില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്, പക്ഷേ എല്ലായ്‌പ്പോഴും അത് സംഭവിക്കണമെന്നില്ല. ഞാന്‍ ആത്മാര്‍ഥമായാണ് പ്രയത്‌നിക്കുന്നത്.

ചില കാര്യങ്ങൾ എനിക്ക് ചെയ്യാൻ കഴിയും, മറ്റു ചിലത് എന്നെക്കൊണ്ട് കഴിയില്ല. മെയ്യഴകന്‍ പോലെ ഒരു ചിത്രമെടുത്താല്‍, എനിക്ക് കാര്‍ത്തിയാവാന്‍ പറ്റില്ല. എനിക്ക് മെയ്യഴകന്‍ ആകാൻ പറ്റില്ല. എന്നെക്കൊണ്ട് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ അം​ഗീകരിക്കുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല.", - സൂര്യ പറഞ്ഞു.

അതേസമയം നടിപ്പിൻ നായകൻ സൂര്യയുടെ തിരിച്ചുവരവിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റെട്രോ റിലീസിന് പിന്നാലെ സോഷ്യൽ മീ‍‍ഡിയയിൽ നിറഞ്ഞ കമന്റുകൾ. 2ഡി എന്റർടെയ്ൻമെന്റ്സാണ് റെട്രോ നിർമിച്ചിരിക്കുന്നത്.

പൂജ ഹെ​ഗ്ഡെ ആണ് ചിത്രത്തിൽ നായികയായെത്തിയത്. ജോജു ജോർജ്, സുജിത് ശങ്കർ, സ്വാസിക തുടങ്ങിയ മലയാളി താരങ്ങളും റെട്രോയിൽ അണിനിരന്നു. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45 ആണ് സൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com