
ചെന്നൈ: ജീവനു ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമി പൊലീസിൽ പരാതി നൽകി. ചെന്നൈ പൊലീസ് കമ്മീഷണർക്കാണ് അവർ പരാതി നൽകിയത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് പല വ്യക്തികളിൽ നിന്നായി തനിക്കു ഭീഷണി വരുന്നുവെന്നു അവർ പരാതിയിൽ പറയുന്നു.
നേരത്തെ നീലങ്കരയിലെ തന്റെ ഒൻപത് കോടി വില വരുന്ന വസ്തു അഴകപ്പൻ എന്നയാൾ കൈവശപ്പെടുത്തിയെന്നു ആരോപിച്ച് ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. കോടതി ഉത്തരവിനെ തുടർന്നു വസ്തു മുദ്ര വച്ചിരിക്കുകയാണ്.
പ്രദേശത്തെ അനധികൃത നിർമിതികൾ പൊളിച്ചു കളയുന്നതിനായി ചില ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുന്നുണ്ട്. ചില അഭിഭാഷകർ ഭീഷണി മുഴക്കുന്നതായും ഗൗതമി പറയുന്നു. പ്രതിഷേധ പ്രകടനത്തിനു ചിലർ പദ്ധതിയിടുന്നുണ്ട്. അതു തന്നെ അപായപ്പെടുത്താനാണെന്നു സംശയിക്കുന്നതായും പരാതിയിലുണ്ട്.
ബിജെപി പ്രവർത്തകയായിരുന്നു ഗൗതമി. തന്റെ സ്വത്ത് തട്ടിയെടുത്തയാളെ പാർട്ടി നേതൃത്വം സംരക്ഷിക്കുന്നതായി ആരോപിച്ച് അവർ നേരത്തെ പാർട്ടി വിട്ടു. കഴിഞ്ഞ വർഷം അണ്ണാ ഡിഎംകെയിൽ ചേർന്നു. വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ഗൗതമി ആന്ധ്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ബിജെപിക്കായി പ്രചാരണത്തിനിറങ്ങിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates