'എന്നെങ്കിലും ഫഹദിനൊപ്പം അഭിനയിക്കണം, 'ആവേശം' ഒരുപാട് ഇഷ്ടപ്പെട്ടു'; ആലിയ ഭട്ട് പറയുന്നു

കോവിഡ് കാലം എന്നെ പഠിപ്പിച്ചത് ഞങ്ങളെല്ലാം ഒന്നാണ് എന്നതാണ്.
Fahadh Faasil, Alia Bhatt
ഫഹദ് ഫാസിൽ, ആലിയ ഭട്ട്ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡിൽ മാത്രമല്ല ഇങ്ങ് കേരളത്തിലും ഒട്ടേറെ ആരാധകരുണ്ട് ആലിയ ഭട്ടിന്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ ആലിയയുടെ എല്ലാ ലുക്കും പ്രേക്ഷക ശ്രദ്ധ നേടി. ഇപ്പോഴിതാ നടൻ ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാൻ ആ​ഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആലിയ. കാന്‍ ഫിലിം ഫെസ്റ്റിവലിനെത്തിയ ആലിയ ബ്രൂട്ടിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുള്ള ഏതെങ്കിലും പ്രാദേശിക സംവിധായകരോ അഭിനേതാക്കളോ ഉണ്ടോ എന്നായിരുന്നു ആലിയയോടുള്ള ചോദ്യം. ഇതിന് അല്‍പം വിശദമായാണ് ആലിയ മറുപടി പറഞ്ഞത്. "അങ്ങനെ (പ്രാദേശികമെന്ന്) വേര്‍തിരിച്ച് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കോവിഡ് കാലം എന്നെ പഠിപ്പിച്ചത് ഞങ്ങളെല്ലാം ഒന്നാണ് എന്നതാണ്.

അന്തര്‍ദേശീയമായ ഒരു പ്ലാറ്റ്‍ഫോമിലേക്ക് (ഒടിടി) എല്ലാ തരത്തിലുള്ള ഉള്ളടക്കത്തിനും പ്രകാശനം ലഭിക്കുന്നു എന്നത് ഇന്നിന്‍റെ വലിയ നേട്ടമാണ്. ഉള്ളടക്കം കൊറിയനോ ജാപ്പനീസോ മലയാളമോ പഞ്ചാബിയോ കന്നഡയോ ആവട്ടെ, ഇന്ന് അവ എല്ലാവര്‍ക്കും കാണാന്‍ അവസരം ലഭിക്കുന്നു. ഓസ്‍കര്‍ ലഭിച്ച ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒരു അനിമേറ്റഡ് പ്രൊഡക്ഷന്‍ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടിരുന്നു.

അതിനുള്ള അവസരം ലഭിച്ചതില്‍ എനിക്ക് സന്തോഷം തോന്നി, ആലിയ പറഞ്ഞു. ഇനി നിങ്ങളുടെ ചോദ്യത്തിലേക്ക് തിരിച്ചുവന്നാല്‍ കഴിവുറ്റ ഒരുപാട് അഭിനേതാക്കള്‍ ഇവിടെയുണ്ട്. ഡാര്‍ലിംഗ്സ് എന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു.

മലയാളത്തില്‍ നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്ന അദ്ദേഹം ഇപ്പോള്‍ ഹിന്ദിയിലും തരംഗം തീര്‍ക്കുന്നുണ്ട്. എനിക്ക് ഏറെ ബഹുമാനമുള്ള ഒരാളാണ് ഫഹദ് ഫാസില്‍. അതിഗംഭീര നടനാണ് അദ്ദേഹം. ആവേശം എന്‍റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്."- ആലിയ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com