

ഇന്ത്യൻ സിനിമയിലെ മൈക്കിൾ ജാക്സൺ എന്നാണ് പ്രഭുദേവ (Prabhudeva) അറിയപ്പെടുന്നത്. ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തിയ അദ്ദേഹം ഡാൻസ് കൊറിയോഗ്രഫിയിലൂടെയും പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. പ്രഭുദേവയുടെ വ്യക്തി ജീവിതവും പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയായി മാറാറുണ്ട്. ആദ്യ ഭാര്യ റംലത്തുമായി വേർപിരിഞ്ഞതും നടി നയൻതാരയുമായുള്ള പ്രഭുദേവയുടെ പ്രണയവുമൊക്കെ വൻ ചർച്ചയായി മാറിയിരുന്നു.
പ്രഭുദേവയുമായി വേർപിരിഞ്ഞ് 14 വർഷത്തിന് ശേഷം മൗനം വെടിഞ്ഞിരിക്കുകയാണ് റംലത്ത് ഇപ്പോൾ. ഒരു തമിഴ് മാധ്യമത്തിലാണ് പ്രഭുദേവയെക്കുറിച്ച് റംലത്ത് മനസ് തുറന്നത്. നമ്മുടെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും അത് സ്വീകരിക്കാനുള്ള പക്വത നമുക്ക് ഉണ്ടായിരിക്കണം. പല കാരണങ്ങളാൽ തങ്ങൾ വേർപിരിഞ്ഞു, പക്ഷേ തനിക്ക് അദ്ദേഹത്തോട് ദേഷ്യമില്ല എന്നും റംലത്ത് പറഞ്ഞു.
വിവാഹമോചിതരാണെങ്കിലും മക്കളെ വളര്‍ത്തുന്നതില്‍ പ്രഭുദേവയുടെ പിന്തുണ വളരെ വലുതായിരുന്നുവെന്നും റംലത്ത് കൂട്ടിച്ചേർത്തു. പിരിഞ്ഞതിനുശേഷം തന്നേക്കുറിച്ച് മോശമായി ഒന്നും പ്രഭുദേവ പറഞ്ഞിട്ടില്ല. അങ്ങനെയൊരാളെക്കുറിച്ച് താനും മോശമായി പറയില്ലെന്നും റംലത്ത് പറഞ്ഞു. പ്രഭുദേവ നല്ലൊരു അച്ഛനാണ്.
"മക്കളെന്നാല്‍ അദ്ദേഹത്തിന് ജീവനാണ്. ഇരുവരുമായി അദ്ദേഹം വളരെയധികം അറ്റാച്ച്ഡ് ആണ്. എന്തുണ്ടെങ്കിലും പരസ്പരം പറയുന്ന അച്ഛനും മക്കളുമാണ് അവര്‍. കുട്ടികളെ ഭക്ഷണമൂട്ടുകയും കുളിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നയാളാണ്. മക്കള്‍ക്ക് എന്താണ് ഇഷ്ടം അതു മാത്രമേ അദ്ദേഹം ചെയ്യൂ, അവര്‍ക്കിഷ്ടമില്ലാത്തതൊന്നും ചെയ്യാറില്ല", -റംലത്ത് വ്യക്തമാക്കി.
"ജീവിതത്തിൽ ഒരു ഘട്ടമായപ്പോൾ മക്കളെ ഒറ്റയ്ക്ക് നോക്കേണ്ട ഘട്ടം വന്നു. വിവാഹമോചിതരായെങ്കിലും പ്രഭുദേവയുടെ പിന്തുണ നന്നായുണ്ടായിരുന്നു. അത് ഈ നിമിഷം വരെയുമുണ്ട്. കുട്ടികളേക്കുറിച്ചുള്ള എന്തു വിഷയവും പരസ്പരം ചര്‍ച്ച ചെയ്തതിനു ശേഷമാണ് അവരോട് പറയുകയെന്നും" റംലത്ത് കൂട്ടിച്ചേർത്തു.
1995 ലാണ് പ്രഭുദേവയും റംലത്തും തമ്മിൽ വിവാഹിതരായത്. ഇരുവർക്കും മൂന്ന് ആൺമക്കളാണുള്ളത്. മൂത്തമകൻ 2008 ൽ അർബുദത്തെ തുടർന്ന് മരിച്ചു. പ്രഭുദേവ നയൻതാരയുമായി പ്രണയത്തിലായതിനു ശേഷമാണ് റംലത്ത് വിവാഹമോചനം നേടിയത്. 2011 ലായിരുന്നു ഇരുവരും വേർപിരിഞ്ഞത്. 2012 ൽ നയൻതാരയുമായും പ്രഭുദേവ വേർപിരിഞ്ഞു. പിന്നീട് ഡോക്ടർ ഹിമാനി സിങ്ങിനെ പ്രഭുദേവ വിവാഹം ചെയ്യുകയും ചെയ്തു. ഇരുവർക്കും ഒരു പെൺകുട്ടിയുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates