ഗോ രക്ഷകരുടെ അഴിഞ്ഞാട്ടത്തേയും, ഹിന്ദുത്വ ഭീഷണിയേയും പരിഹസിച്ച് ഫ്രഞ്ച് പുസ്തകത്തില്‍ കാര്‍ട്ടൂണ്‍

ഗോ രക്ഷകരുടെ അഴിഞ്ഞാട്ടത്തേയും, ഹിന്ദുത്വ ഭീഷണിയേയും പരിഹസിച്ച് ഫ്രഞ്ച് പുസ്തകത്തില്‍ കാര്‍ട്ടൂണ്‍

ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഹിന്ദുത്വ മേധാവിത്വത്തേയും, ബീഫിനെതിരേയുള്ള യുദ്ധത്തേയും പരിഹസിച്ച് ഫ്രാന്‍സിലെ ഒരു ഹാസ്യ പുസ്തകം. അഹിംസയുടേയും, സമാധാനത്തിന്റേയും വക്താവായി ലോകത്തിന് മുന്നിലുള്ള ഇന്ത്യയുടെ പ്രതിച്ഛായ മാറിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഫ്രഞ്ച് പുസ്തകത്തില്‍ ഉയര്‍ന്ന പരിഹാസം. 

സ്വയം ഗോരക്ഷകരായി അവരോധിച്ച് അതിക്രമങ്ങള്‍ നടത്തുന്നവരെ കുറിച്ചാണ് കാര്‍ട്ടൂണിലൂടെ 30 പേജുള്ള ഈ പുസ്തകത്തില്‍ പറയുന്നത്. ഗോ രക്ഷകരുടെ അതിക്രമങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ബീഫ് നിരോധനത്തിന്റെ കഥകളും, ഹിന്ദു രാഷ്ട്രത്തിനായുള്ള നീക്കങ്ങളും മാധ്യമപ്രവര്‍ത്തകനും, എഴുത്തുകാരനുമായ വില്യം തമരിസ് ഫ്രഞ്ച് ജനതയോട് പറയുന്നു. 

2015 സെപ്റ്റംബറില്‍ ബീഫ് കൈവശമുണ്ടെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലഖിനെ ഒരുകൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് ഈ വിഷയത്തെ കുറിച്ച് എഴുതണമെന്ന് തീരുമാനിച്ചതെന്ന് വില്യം തമരിസ് പറയുന്നു. സഹിഷ്ണുതയുടെ മണ്ണില്‍ അസഹിഷ്ണുത വിതറുന്ന ഗോ രക്ഷകരുടെ പ്രവര്‍ത്തികള്‍ ഞെട്ടിക്കുന്നതായിരുന്നു. ഭൂരിഭാഗം ഫ്രഞ്ചുകാരും ഇന്ത്യ ഗാന്ധിയുടെ നാടാണെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ അതിപ്പോള്‍ സത്യമല്ലെന്നും അദ്ദേഹം പറയുന്നു. 

ഗോ രക്ഷകനെന്ന് സ്വയം പരിചയപ്പെടുത്തിയ വിജയകാന്ത് ചൗഹാന്‍ എന്നയാളെ കാണാനിടയായതും ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് കൂടുതല്‍ മനസിലാക്കി തന്നു. താന്‍ നാഥുറാം ഗോഡ്‌സെ ആയിരുന്നു എങ്കില്‍ ഗാന്ധിയെ വീണ്ടും വീണ്ടും കൊല്ലുമെന്നായിരുന്നു തങ്ങളോട് വിജയകാന്ത് പറഞ്ഞതെന്നും എഴുത്തുകാരന്‍ പറയുന്നു. 

മഹാരാഷ്ട്രയില്‍ പാരമ്പര്യമായി കന്നകാലി കശാപ്പ് നടത്തുന്ന ഖുറേഷി വിഭാഗവുമായും ഈ സംഘം കൂടിക്കാഴ്ച നടത്തി. ബീഫ് നിരോധനവും, ഗോ രക്ഷകര്‍ ഉയര്‍ത്തുന്ന ഭീഷണിയും ഇവര്‍ക്ക് മേല്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ വലുതാണ്. ജീവിതമാര്‍ഗം നഷ്ടപ്പെട്ടതിന് പുറമെ ജീവന്‍ പോകുമെന്ന ഭയത്തിലാണ് അവര്‍ ജീവിക്കുന്നതെന്ന് മനസിലായതായും എഴുത്തുകാരന്‍ പറയുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com