ആശുപത്രിയിലാണെങ്കിലും രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി കരുക്കള്‍ നീക്കി സോണിയാ ഗാന്ധി

രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് പ്രതിപക്ഷ കൂട്ടായ്മയുടെ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനായുള്ള കരുനീക്കങ്ങളിലാണ് സോണിയാ ഗാന്ധി
ആശുപത്രിയിലാണെങ്കിലും രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി കരുക്കള്‍ നീക്കി സോണിയാ ഗാന്ധി

ആശുപത്രിയിലാണെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സോണിയാ ഗാന്ധി തയ്യാറല്ല. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണെങ്കിലും രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് പ്രതിപക്ഷ സഖ്യത്തിന്റെ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനായുള്ള കരുനീക്കങ്ങളിലാണ് സോണിയാ ഗാന്ധി. 

രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി സോണിയാ ഗാന്ധി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് എളുപ്പം ജയിക്കാനായേക്കാം. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ സഖ്യം രൂപപ്പെടുത്തി എടുക്കുക എന്നതാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഏക സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് കൊണ്ട് ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കുന്നു. 

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായും എന്‍സിപി നേതാവ് ശരത് പവാറുമായും രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് സോണിയാ ഗാന്ധി ചര്‍ച്ച നടത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും അഖിലേഷ് യാദവിനേയും കണ്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ സംഖ്യത്തിന് പിന്തുണ തേടി. തിങ്കളാഴ്ച മമത ബാനര്‍ജിയുമായി സോണിയ നടത്തുന്ന കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ ഐക്യനിരയ്‌ക്കൊപ്പം മമതയും ചേരുമെന്നാണ് സൂചന. 

ജൂലൈയിലാണ് പ്രണബ് മുഖര്‍ജി സ്ഥാനമൊഴിയുന്നത്. ഭരണകക്ഷിയും പ്രതിപക്ഷവും ഒരുപോലെ ആവശ്യപ്പെടുകയാണെങ്കില്‍ രാഷ്ട്രപതി പദവിയില്‍ തുടരാമെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബിജെപി മറ്റൊരു രാഷ്ട്രപതിയെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമായതോടെ വീണ്ടും പ്രണബ് രാഷ്ട്രപതിയാകുന്നതിനുള്ള സാധ്യകള്‍ ഇല്ലാതായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com