വെടിയേറ്റ ശേഷം ഗൗരി ലങ്കേഷ് വീടിനകത്തേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിച്ചതായി സിസിടിവി ദൃശ്യം

മൂന്നുതവണ വെടിയേറ്റശേഷം രക്ഷപ്പെടാനായി അവര്‍ വീടിനുള്ളിലേക്കു കയറാന്‍ ശ്രമിച്ചെങ്കിലും തളര്‍ന്നു വീണു.
വെടിയേറ്റ ശേഷം ഗൗരി ലങ്കേഷ് വീടിനകത്തേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിച്ചതായി സിസിടിവി ദൃശ്യം

ന്യൂഡെല്‍ഹി: വെടിയേറ്റശേഷം ഗൗരി ലങ്കേഷ് വീടിനുള്ളിലേക്കു കയറാന്‍ ശ്രമിച്ചെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായതായി റിപ്പോര്‍ട്ട്. മൂന്നുതവണ വെടിയേറ്റശേഷം രക്ഷപ്പെടാനായി അവര്‍ വീടിനുള്ളിലേക്കു കയറാന്‍ ശ്രമിച്ചെങ്കിലും തളര്‍ന്ന് വീഴുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു തീവ്ര ഹിന്ദുത്വവാദത്തിന്റെ കടുത്ത വിമര്‍ശകയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ബാംഗ്ലൂരില്‍ വെടിയേറ്റ് മരിച്ചത്. വെടിയൊച്ച കേട്ടെത്തിയ അയല്‍ക്കാര്‍ അവരെ രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണു കണ്ടത്. 

വീട്ടില്‍ നാലു സെറ്റ് സിസിടിവികള്‍ സ്ഥാപിച്ചിരുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. കൊലപാതക ദൃശ്യങ്ങള്‍ ഈ ക്യാമറയില്‍ പതിഞ്ഞതായാണു വിവരം. രാത്രി ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഗൗരി തന്റെ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഗേറ്റ് തുറക്കാനായി പുറത്തിറങ്ങുകയായിരുന്നു. ഉടന്‍തന്നെ ഹെല്‍മറ്റ് ധരിച്ച ഒരാളെത്തി വെടിയുതിര്‍ത്തു. അവരുടെ ശരീരത്തില്‍ പതിച്ച മൂന്ന് വെടിയുണ്ടകളില്‍ ഒന്ന് നെറ്റിയിലായിരുന്നു. 

ദൃശ്യത്തിലുള്ളയാള്‍ക്കൊപ്പം മറ്റു രണ്ടുപേര്‍കൂടി ഉണ്ടായിരുന്നിരിക്കാമെന്നാണു പൊലീസിന്റെ സംശയം. ഇവരെത്തിയ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ്, ദൃശ്യങ്ങളിലില്ലെന്നാണു വിവരം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com