ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കലാപത്തിനിടെ പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട സൈനികൻ അറസ്റ്റിൽ. ജവാൻ ജിതേന്ദ്ര മാലിക് എന്ന ജിത്തു ഫൗജിയാണ് കരസേനയുടെ പിടിയിലുള്ളത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം ഭാഗമായ സേനായൂണിറ്റ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജിതേന്ദ്ര മാലികിനെ ഇന്ന് യു പി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സേന യൂണിറ്റ് അറിയിച്ചു. സോപോറിലെ യൂണിറ്റിൽ ജോലിക്ക് ഹാജരായ ജിത്തുവിനെ സൈന്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാഷ്ട്രീയ റൈഫിൾസ് സേനാംഗമാണ് ഇയാൾ. പൊലീസ് ഇൻസ്പെക്ടർ സുബോദ് കുമാർ സിംഗിനെ ഇയാളാണ് വെടിവെച്ചതെന്ന് ഗ്രാമീണർ വെളിപ്പെടുത്തിയതായി മീററ്റ് ഐ ജി രാംകുമാർ വെളിപ്പെടുത്തിയിരുന്നു.
അതിനിടെ പൊലീസ് ഇൻസ്പെക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. വെള്ളിയാഴ്ചയാണ് അഞ്ച് പേരെ കൂടി ഉത്തർപ്രദേശ് പോലീസ് പിടികൂടിയത്. നിതിൻ, റോഹിത്ത്, ചന്ദ്ര, ജിതേന്ദ്ര, സോനു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വീഡിയോ ദൃശ്യങ്ങളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റു ചെയ്തതെന്ന് ഐ ജി ഭഗത് അറിയിച്ചു.
അതിനിടെ, കലാപം മുൻകൂട്ടി അറിയുന്നതിലും, തടയുന്നതിലും വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ യുപി സർക്കാർ നടപടിയെടുത്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശര്‍മ്മ എസ്പി സിംഗ്, ചിംഗ്രാവതി പൊലീസ് ഔട്ട്‌പോസ്റ്റ് ഇന്‍ചാര്‍ജ് സുരേഷ് കുമാര്‍ എന്നിവരെയാണ് സര്‍ക്കാര്‍ സ്ഥലംമാറ്റിയത്. കലാപം തിരിച്ചറിയുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജന്‍സ് അഡീഷണര്‍ ഡയറക്ടര്‍ ജനറല്‍ എസ് ബി ശിരോദ്കര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇന്നലെ രാത്രി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ