ത്രിപുരയില്‍ ബിജെപിയുടെ വ്യാപക ആക്രമണം; ലെനിന്റെ പ്രതിമ തകര്‍ത്തു

ത്രിപുര തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു രണ്ടുദിവസം  മാത്രം പിന്നിടുമ്പോള്‍ ബിജെപി സംസ്ഥാനത്ത് വ്യാപക ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ട്
ത്രിപുരയില്‍ ബിജെപിയുടെ വ്യാപക ആക്രമണം; ലെനിന്റെ പ്രതിമ തകര്‍ത്തു
Updated on
1 min read

അഗര്‍ത്തല: ത്രിപുര തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു രണ്ടുദിവസം  മാത്രം പിന്നിടുമ്പോള്‍ ബിജെപി സംസ്ഥാനത്ത് വ്യാപക ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം നിരവധി സിപിഎം പ്രവര്‍ത്തകരുടെ വീടുകളും ഓഫീസുകളും ബിജെപി ഐപിഎഫ്ടി സംഘം അക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ലെനിന്റെ പ്രതിമ തകര്‍ത്തതായാണ് ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. 

ത്രിപുര ബെലോണിയ നഗരത്തില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമയാണ് ജെസിബി ഉപയോഗിച്ച് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തത്. 'ഭാരത് മാതാ കീ ജയ് ' എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ഓടേ നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.  അഞ്ചുവര്‍ഷം മുന്‍പ് കോളേജ് സ്‌ക്വയറില്‍ സ്ഥാപിച്ച പ്രതിമയാണ് തകര്‍ത്തത്.

ബിജെപിയുടെ വര്‍ഗീയ നിലപാടിന്റെ ഉദാഹരണമാണിതെന്ന് സിപിഎം പ്രതികരിച്ചു. എന്നാല്‍ സിപിഎം ഭരണത്തിന് കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടവരാണ് ലെനിന്റെ പ്രതിമ തകര്‍ത്തതെന്ന് ബിജെപി മറുപടി നല്‍കി.

ജെസിബി ഉപയോഗിച്ചുളള ഇടിച്ചുനിരത്തലില്‍ പ്രതിമയില്‍ നിന്നും അറ്റുപോയ ലെനിന്റെ തല ഉപയോഗിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഫുട്‌ബോള്‍ കളിച്ച് ആഹ്ലാദ പ്രകടനം നടത്തിയതായി സിപിഎം ബെലോണിയ സബ് ഡിവിഷന്‍ സെക്രട്ടറി തപാസ് ദത്ത ആരോപിച്ചു. 

സംഭവത്തില്‍ ജെസിബി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുലക്ഷം രൂപ മുടക്കി  11.5 അടി നീളത്തില്‍ ഫൈബര്‍ ഗ്ലാസില്‍ തീര്‍ത്ത പ്രതിമയാണ് തകര്‍ത്തതെന്ന് സിപിഎം ആരോപിച്ചു. അതേസമയം സാധാരണക്കാരുടെ നികുതി പണം ഉപയോഗിച്ച് ലെനിന്റെ പ്രതിമ നിര്‍മ്മിക്കുന്നതിനെതിരെ തുടക്കത്തില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നതായും റി്‌പ്പോര്‍ട്ടുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com