എടപ്പാടി സർക്കാരിന് ആശ്വാസം ; 18 എംഎൽഎമാരുടെ അയോ​ഗ്യത മദ്രാസ് ഹൈക്കോടതി ശരിവെച്ചു

അയോ​ഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്തുള്ള എംഎൽഎമാരുടെ ഹർജി ജസ്റ്റിസ് എം സത്യനാരായണ തള്ളി
എടപ്പാടി സർക്കാരിന് ആശ്വാസം ; 18 എംഎൽഎമാരുടെ അയോ​ഗ്യത മദ്രാസ് ഹൈക്കോടതി ശരിവെച്ചു

ചെന്നൈ:  18 എഐഎഡിഎംകെ എംഎല്‍എമാരുടെ അയോഗ്യതാ കേസില്‍ എടപ്പാടി പളനിസ്വാമി സർക്കാരിന് ആശ്വാസം. എംഎൽഎമാരുടെ അയോ​ഗ്യത നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി വിധി പ്രസ്താവിച്ചു. അയോ​ഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്തുള്ള എംഎൽഎമാരുടെ ഹർജി ജസ്റ്റിസ് എം സത്യനാരായണ തള്ളി.  കോടതി വിധി ടിടിവി ദിനകരൻ പക്ഷത്തിന് കനത്ത തിരിച്ചടിയാണ്. 

ജൂൺ 14 ന് കേസില്‍ ജഡ്ജിമാർ ഭിന്നവിധി പുറപ്പെടുവിച്ചതോടെ കേസ് മൂന്നാമതൊരു ജഡ്ജിക്ക് കൈമാറുകയായിരുന്നു. എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനാണ് സ്പീക്കർ പി ധനപാല്‍ ടിടിവി ദിനകരൻ പക്ഷത്തെ 18 എം എല്‍ എമാരെ അയോഗ്യരാക്കിയത്. കേസില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനർജി സ്പീക്കറുടെ നടപടി അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് എം സുന്ദർ വിയോജിച്ചു. തുടർന്ന് കേസ് മൂന്നാമതൊരു ജഡ്ജിയുടെ പരി​ഗണനയ്ക്ക് വിടുകയായിരുന്നു. അങ്ങനെയാണ്  കേസ് ജസ്റ്റിസ് എം സത്യനാരായണന് മുന്നിലെത്തുന്നത്. 

സ്പീക്കറുടെ തീരുമാനം അം​ഗീകരിക്കപ്പെട്ടതോടെ 18 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങി. നിലവിലെ സാഹചര്യത്തില്‍ ഇതും ഭരണപക്ഷത്തിന് വെല്ലുവിളിയാണ്. അതേസമയം എംഎൽഎമാർ അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കാനും സാധ്യത നിലനിൽക്കുന്നുണ്ട്.  അതിനിടെ കൂറുമാറ്റം തടയാനായി ദിനകര പക്ഷത്തെ എംഎൽഎമാരെ സുരക്ഷിതമായി കുറ്റാലത്തെ റിസോർട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com