ഡൽഹി ഹോട്ടൽ തീപിടുത്തത്തിൽ മരണം 17 ആയി ; മരിച്ചവരിൽ ചോറ്റാനിക്കര സ്വദേശിയും ; രണ്ട് മലയാളികൾ ഉൾപ്പെടെ 11 പേരെ കാണാനില്ല

ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്. രണ്ടു മലയാളികളടക്കം 11 പേരെ കാണാതായി. നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരാണ് കാണാതായ മലയാളികള്‍
ഡൽഹി ഹോട്ടൽ തീപിടുത്തത്തിൽ മരണം 17 ആയി ; മരിച്ചവരിൽ ചോറ്റാനിക്കര സ്വദേശിയും ; രണ്ട് മലയാളികൾ ഉൾപ്പെടെ 11 പേരെ കാണാനില്ല

ന്യൂഡല്‍ഹി: ഡല്‍ഹി കരോള്‍ ബാഗിലെ അർപ്പിത് പാലസ് ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്. രണ്ടു മലയാളികളടക്കം 11 പേരെ കാണാതായി. നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരാണ് കാണാതായ മലയാളികള്‍. തീപിടുത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 

അര്‍പ്പിത് പാലസ് ഹോട്ടലില്‍ പുലര്‍ച്ചെ നാലരയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഗാസിയാബാദില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ മലയാളികളും ഈ ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ടായിരുന്നു. ആലുവ ചേരാനെല്ലൂര്‍, ചോറ്റാനിക്കര സ്വദേശികളായ പതിമൂന്നംഗ മലയാളി കുടുംബം ഈ സംഘത്തിൽപ്പെടുന്നു. ഇതിൽപ്പെട്ടയാളാണ് മരിച്ച ജയശ്രീയും കാണാതായ രണ്ടും പേരും. സംഘത്തിലെ മറ്റു 10 പേരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് 60 താമസക്കാരാണ് ഹോട്ടലിലുണ്ടായിരുന്നത്. 35 പേരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഹോട്ടലിന്റെ നാലാം നിലയിലാണ് ആദ്യം തീപ്പിടിച്ചത്. ഇത് രണ്ടാം നിലവരെ പടര്‍ന്നു. തീപടർന്നതോടെ രക്ഷപ്പെടാൻ ചാടിയ സ്ത്രീയും കുഞ്ഞുമാണ് മരിച്ചതെന്ന് റിപ്പോർട്ടുണ്ട്.  ഗ്രൗണ്ട് ഫ്ളോറിലും ബേസ്മെന്റിലും എത്തുന്നതിന് മുമ്പ് തീ നിയന്ത്രണ വിധേയമാക്കി. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്‌നിശമനസേനാ അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com