ന്യൂഡൽഹി: സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ നീക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് നടപടി. കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് മല്ലികാർജുന ഖാർഗെ തീരുമാനത്തെ എതിർത്തെങ്കിലും ഇത് തള്ളിയാണ് സമിതി അലോക് വർമയെ നീക്കിയത്.
സി.ബി.ഐ തലപ്പത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ്
കേന്ദ്രസര്‍ക്കാര്‍ നേരത്തെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ നീക്കിയത്. പകരം സിബിഐ ജോയിന്റ് ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന് ചുമതല നല്‍കുകയായിരുന്നു. സ്‌പെഷ്യല്‍ ഡയറക്ടറായ രാകേഷ് അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന് പിന്നാലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അലോക് വര്‍മ്മ തിരിച്ചെത്തുകയായിരുന്നു.
തിരിച്ചെത്തി രണ്ടാം നാള്‍ തന്നെ സിബിഐയില്‍ വന്‍ അഴിച്ചുപണിയും നടപടികളുമായാണ് ആലോക് വര്‍മ വരവറിയിച്ചത്. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും അസ്താനക്കെതിരായ അന്വേഷണം പുതിയ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. ഒക്ടോബര്‍ ഇരുപത്തിമൂന്നിന് അര്‍ധരാത്രിയില്‍ അസാധാരണ നടപടിയിലൂടെ ആലോക് വര്‍മ്മയെ മാറ്റിയ നടപടിയാണ് പരമോന്നത കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ