ന്യൂഡൽഹി: പശ്ചിമബംഗാളിൽ സമരംചെയ്യുന്ന ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് രാജ്യമെമ്പാടുമുള്ള ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കുന്നു. രാവിലെ ആറുമുതൽ ചൊവ്വാഴ്ച രാവിലെ ആറു വരെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്ത പണിമുടക്ക്. അത്യാഹിതവിഭാഗം ഒഴികെയുള്ള സേവനങ്ങൾ ലഭിക്കില്ല. സംസ്ഥാനത്തെ ഡോക്ടർമാരും പണിമുടക്കിൽ പങ്കാളികളാകും.
ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും ആശുപത്രികൾക്കും നേരെയുണ്ടാകുന്ന അക്രമം നേരിടാൻ സമഗ്രമായ കേന്ദ്രനിയമം വേണമെന്നാണ് ഐഎംഎയുടെ ആവശ്യം. സംസ്ഥാനത്ത് കെജിഎംഒഎയുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ രാവിലെ പത്തുവരെ ഒ പി ബഹിഷ്കരിക്കും. കെജിഎസ്ഡിഎയുടെ നേതൃത്വത്തിൽ സ്പെഷ്യാലിറ്റി ഡോക്ടർമാർ ഒ പിയിൽനിന്നു വിട്ടുനിൽക്കും.
മെഡിക്കൽവിദ്യാർഥികളും ജൂനിയർഡോക്ടർമാരും സമരത്തിൽ പങ്കെടുക്കും. കറുത്ത ബാഡ്ജ് ധരിച്ചാകും ജോലിക്കെത്തുക. സ്വകാര്യ പ്രാക്ടീസ് പൂർണമായും ഒഴിവാക്കും. ഡെന്റൽ ക്ലിനിക്കുകൾ അടച്ചിടും. സ്വകാര്യാശുപത്രികളും പ്രവർത്തിക്കില്ല. സമരത്തിന്റെ ഭാഗമായി രാവിലെ 10 മുതൽ 11 വരെ ഡോക്ടർമാർ രാജ്ഭവനുമുന്നിൽ ധർണ നടത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ