ലണ്ടന്‍: അറസ്റ്റിലായ വിവാദ വ്യവസായി നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ലണ്ടൻ കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഈ മാസം 29വരെ കസ്റ്റഡിയിൽ വിടാനാണ് കോടതി ഉത്തരവ്.
കോടികളുടെ വായ്പത്തട്ടിപ്പ് നടത്തി രാജ്യം വിട്ട ഇയാളെ നാടുകടത്തണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അഭ്യര്‍ഥന മാനിച്ചാണ് നടപടി. ഇയാളെ നാടുകടത്തുന്നതടക്കമുള്ള നിയമനടപടികള്‍ ഇന്നുമുതല്‍ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് വജ്രവ്യാപാരിയായ നീരവ് മോദി ലണ്ടനിലേക്ക് കടന്നത്. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു നാടു കടക്കല്‍. ഇതിനിടെ ഇയാളെ ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അവിടെ പുതിയ വജ്രവ്യാപാരം ആരംഭിച്ച മോദി, ലണ്ടന്‍ തെരുവുകളിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ അടക്കം ഒരു പ്രമുഖ വിദേശ മാധ്യമമാണ് വിവരങ്ങള്‍ പുറത്തു വിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ