കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണയുമായി കേരളത്തില്‍ നിന്നുള്ള കര്‍ഷകരും; കൃഷിമന്ത്രിയെ കണ്ടു

കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റൊരു സംഘം കര്‍ഷകര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ കണ്ടു
കേന്ദ്ര കൃഷിമന്ത്രിയെ കാണാനെത്തിയ കര്‍ഷക സംഘടന പ്രതിനിധികള്‍/എഎന്‍ഐ
കേന്ദ്ര കൃഷിമന്ത്രിയെ കാണാനെത്തിയ കര്‍ഷക സംഘടന പ്രതിനിധികള്‍/എഎന്‍ഐ

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റൊരു സംഘം കര്‍ഷകര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ കണ്ടു. സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന മൂന്നാമത്തെ സംഘമാണ് ഇത്. പത്ത് സംഘടനകളുടെ പ്രതിനിധികളാണ് സംഘത്തിലുള്ളത്. കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, തെലങ്കാന, ബിഹാര്‍, ഹരിയാന എന്നിവിടങ്ങളിലെ ഒരുവിഭാഗം കര്‍ഷകരാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ഒരു സംഘം കര്‍ഷകര്‍ സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ നിന്നെത്തിയ കര്‍ഷകരാണ് സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. എന്നാല്‍ സമത്തില്‍ നിന്ന് പിന്‍മാറിയവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ്‌
കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. 

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ തങ്ങള്‍ സമരം ആരംഭിക്കുമെന്ന് പറഞ്ഞ് ഹരിയാനയില്‍ നിന്നുള്ള ഒരുസംഘം കര്‍ഷകര്‍ നേരത്തെ മന്ത്രിയെ കണ്ടിരുന്നു. 

അതേസമയം, സമരം തുടരുന്ന സംഘടനകള്‍ ഇന്ന് നിരാഹാര സമരം ആചരിക്കുകയാണ്. രാവിലെ എട്ടുമുതല്‍ ആരംഭിച്ച നിരാഹാര സമരം വൈകുന്നേരം അഞ്ചുവരെ നീളും. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന എല്ലാ കര്‍ഷക സംഘടനകളുടെയും നേതാക്കള്‍ നിരാഹര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com