തൃണമൂലിന് തിരിച്ചടി; നന്ദിഗ്രാം സമരനായകന്‍ രാജി നല്‍കി; ബിജെപിയിലേക്കെന്ന് സൂചന

നന്ദി ഗ്രാം സമരത്തിന് നേതൃത്വം നല്‍കിയത് സുവേന്ദു അധികാരി ആയിരുന്നു
തൃണമൂലിന് തിരിച്ചടി; നന്ദിഗ്രാം സമരനായകന്‍ രാജി നല്‍കി; ബിജെപിയിലേക്കെന്ന് സൂചന

കൊല്‍ക്കത്ത: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ ഗതാഗത മന്ത്രിയുമായി സുഭേന്ദു അധികാരി രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കൈമാറി. നന്ദി ഗ്രാം സമരത്തിന് നേതൃത്വം നല്‍കിയത് സുഭേന്ദുവായിരുന്നു. ഇദ്ദേഹം ബിജെപിയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോര് മുറുകുകയാണ്. ബിജെപി അധികാരം പിടിക്കുന്നതിനായി അരയും തലയും മുറുക്കിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. തൃണമൂലില്‍ നിന്ന്് പരമാവധി ആളുകളെ അടര്‍ത്തിയെടുത്ത് ബിജെപി പാളയത്തിലെത്തിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. തെരഞ്ഞെടുപ്പ് വരെയുള്ള മാസങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയും ബംഗാളിലെത്തി തെരഞ്്‌ഞെടുപ്പ് പ്രവവര്‍ത്തനം ഏകോപിപ്പിക്കും. 

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന പൊതുറാലിയില്‍ പാര്‍ട്ടിയില്‍ നിന്ന് ചിലര്‍ ബിജെപി പാളയത്തിലെത്തുമെന്ന കാര്യം മമത വ്യക്തമാക്കിയിരുന്നു. അവര്‍ ആരൊക്കെയാണെന്ന് അറിയാമെന്നും പേര് വെളിപ്പെടുത്തുന്നില്ലെന്നുമായിരുന്നു മമത പറഞ്ഞത്. ബംഗാളില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് കരുതിയാണ് ഇത്തരം ആളുകള്‍ പാര്‍ട്ടി വിടുന്നതെന്നും മമത പറഞ്ഞു. ഏന്തായാലും സുവേന്ദുവിന്റെ രാജി തൃണമൂലിന് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍

എച്ചആര്‍ബിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് മന്ത്രിസ്ഥാനം രാജിവച്ചത്.  ചെയര്‍മാന്‍ സ്ഥാനത്തേക്ക് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയെ പുതുതായി നിയമിച്ചു. ശുഭേന്ദു അധികാരി മാസങ്ങളായി തൃണമൂല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. ഇതിനിടെ ശുഭേന്ദു സ്വന്തം നിലക്ക് റാലികള്‍ നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തൃണമൂലിന്റെ കൊടിയോ ബാനറുകളോ റാലികളില്‍ ഉപയോഗിച്ചിരുന്നില്ല.

സുഭേന്ദുവിന്റെ പിതാവ് ശിശിര്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ്. ശുഭേന്ദു അധികാരി പാര്‍ട്ടി വിടുകയാണെങ്കില്‍ പിതാവും സഹോദരങ്ങളടക്കമുള്ളവരും ഒപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com