ലഖ്നൗ: തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം ചെയ്യാനായിരുന്നു എംഎൽഎ ശ്രമിച്ചത്. തേങ്ങ എറിഞ്ഞപ്പോൾ പക്ഷേ പൊട്ടിയത് തേങ്ങയായിരുന്നില്ല റോഡായിരുന്നു. ഉത്തർപ്രദേശിലെ ബിജ്നോറിൽ ഒന്നേകാൽ കോടി രൂപയോളം ചെലവിൽ പുനർനിർമിച്ച ഏഴ് കിലോമീറ്റർ റോഡ് ഉദ്ഘാടനം ചെയ്യാൻ ബിജെപി എംഎൽഎ സുചി മൗസം ചൗധരി എത്തിയപ്പോഴായിരുന്നു സംഭവം. നിർമാണം പൂർത്തിയായ പുതുപുത്തൻ റോഡാണ് തേങ്ങയുടച്ചപ്പോൾ പൊളിഞ്ഞത്.
ഉദ്ഘാടനത്തിനായി തേങ്ങ ഉടച്ചപ്പോൾ റോഡിന്റെ ഭാഗം ഇളകിവന്ന വിവരം എംഎൽഎ തന്നെയാണു മാധ്യമങ്ങളോടു പറഞ്ഞത്. സംഭവത്തത്തുടർന്ന് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ എംഎൽഎ അന്വേഷണം നടത്താൻ നിർദേശം നൽകി. ഉദ്യോഗസ്ഥർ എത്തുന്നതിനായി മൂന്ന് മണിക്കൂറിലേറെ നേരം എംഎൽഎ സ്ഥലത്തു കാത്തിരുന്നു. വിദഗ്ധ പരിശോധനയ്ക്കായി റോഡിന്റെ സാംപിൾ ശേഖരിക്കാൻ സഹായിച്ചതിനു ശേഷമാണ് അവർ പോയത്.
‘റോഡിന്റെ നിർമാണത്തിൽ അപാകത കണ്ടെത്തിയിട്ടുണ്ട്. അംഗീകൃത നിലവാരം പുലർത്തിയിട്ടില്ല. റോഡിന്റെ ഉദ്ഘാടനം തത്കാലത്തേയ്ക്കു മാറ്റിവച്ചു. ജില്ലാ മജിസ്‌ട്രേറ്റുമായി സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അന്വേഷണത്തിനു മൂന്നംഗ സംഘത്തെ നിയോഗിച്ചു.’– എംഎൽഎ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ