മുംബൈയില്‍ ഒരാള്‍ക്ക് ഒമൈക്രോണ്‍; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം നാലായി

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബൈ വഴി എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

മുംബൈ: രാജ്യത്ത് ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍ വൈറസ് സ്ഥിരീകരിച്ചു. മുംബൈയിലാണ് കോവിഡ് 19ന്റെ വകഭേദം സ്ഥിരിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബൈ വഴി എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യമായാണ് മുംബൈയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമൈക്രോണ്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. 

ഇന്ന് ഗുജറാത്തിലെ ജാംനഗറില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സിംബാബ്വെയില്‍നിന്ന് അടുത്തിടെ ജാംനഗറിലേക്കു മടങ്ങിയ ആളിലാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

നേരത്തെ കര്‍ണാടകയില്‍ രണ്ടു പേരില്‍ ഒമൈക്രോണ്‍ കണ്ടെത്തിയിരുന്നു. വിദേശത്തുനിന്നെത്തിയ ഒരാളിലും ബംഗളൂരുവിലെ ഡോക്ടര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശി പിന്നീട് രാജ്യത്തുനിന്നു മടങ്ങുകയും ചെയ്തു. ബംഗളൂരുവിലെ ഡോക്ടര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

ബംഗളൂരു ഡോക്ടര്‍ക്ക് വൈറസ് ബാധ എവിടെനിന്ന്?

കര്‍ണാടകയില്‍ കോവഡിന്റെ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ച ഡോക്ടര്‍ക്കു രോഗം ബാധിച്ചത് എവിടെ നിന്നെന്നു കണ്ടെത്താനാവാതെ ആരോഗ്യ വകുപ്പ് അധികൃതര്‍. വിദേശത്തു പോവുകയോ വിദേശ യാത്ര നടത്തിവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാത്തയാളാണ് ഡോക്ടര്‍. എന്നിട്ടും എങ്ങനെ പുതിയ വകഭേദം പിടിപെട്ടു എന്നതാണ് ആരോഗ്യ വകുപ്പിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.

ഡോക്ടറുമായി സമ്പര്‍ക്കത്തില്‍ വന്ന 163 പേരെ ഇതിനകം കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. ഇവരെല്ലാം നെഗറ്റിവ് ആണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ്രൈപമറി, സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള ഭാര്യയും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്കു ലക്ഷണമൊന്നും കണ്ടെത്തിട്ടില്ല.

ഡോക്ടറുടെ ആരോഗ്യ നിലയില്‍ കുളപ്പമൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡോക്ടര്‍ പോസിറ്റിവ് ആയിട്ട് പതിമൂന്നു ദിവസം കഴിഞ്ഞു. ഇതുവരെ കാര്യമായ ആരോഗ്യ പ്രശ്‌നമൊന്നുമില്ല. ഡോക്ടറേയും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെയും നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നടന്ന കാര്‍ഡിയോളജി കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരെ ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. എഴുപത്തിയഞ്ചു പേരാണ് ഓഫ്‌ലൈനായി കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. എന്നാല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരില്‍നിന്നു ഡോക്ടര്‍ക്കു വൈറസ് ബാധ ഉണ്ടാവാനുള്ള സാധ്യത വിരളമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com