ഉത്തർപ്രദേശിൽ ബിജെപി രണ്ടക്കം കടക്കില്ല; 400 സീറ്റിൽ പരാജയപ്പെടുമെന്ന് അഖിലേഷ് യാദവ്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയെ ജനങ്ങള്‍ തുടച്ചുനീക്കുമെന്ന് അഖിലേഷ് യാദവ്‌ 
ജയന്ത് ചൗധരിക്കൊപ്പം മീററ്റില്‍ നടന്ന മഹാറാലിയില്‍ അഖിലേഷ് യാദവ്‌
ജയന്ത് ചൗധരിക്കൊപ്പം മീററ്റില്‍ നടന്ന മഹാറാലിയില്‍ അഖിലേഷ് യാദവ്‌

ലക്നൗ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപിയെ തുടച്ചുനീക്കുമെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ആർഎൽഡി നേതാവ് ജയന്ത് ചൗധരിക്കൊപ്പം മീററ്റില്‍ നടന്ന മഹാറാലിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ തവണ 312 സീറ്റുകളും പിടിച്ച് അധികാരത്തിലേറിയ ബിജെപിക്ക് ഇത്തവണ രണ്ടക്കം കടക്കാന്‍ കഴിയില്ല. ജനങ്ങള്‍ക്കിടയിലെ രോഷം നോക്കുമ്പോള്‍ ബിജെപി. 400 ഇടത്ത് തോൽക്കും. പടിഞ്ഞാറന്‍ യുപിയില്‍നിന്ന് ബിജെപി തുടച്ച് നീക്കപ്പെടുമെന്നും അഖിലേഷ് പറഞ്ഞു. 

ബിജെപിയുടെ വാഗ്ദാനങ്ങളെല്ലാം വ്യാജമാണ്. അവര്‍ ഒരു വ്യാജപുഷ്പമാണ്, ഒരിക്കലും സുഗന്ധത്തിന്റെ ഉറവിടമാകാന്‍ അവര്‍ക്ക് കഴിയില്ല. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ ബി.ജെ.പിയുടെ സൂര്യന്‍ അസ്തമിക്കും. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ ബിജെപിക്കുള്ള വാതിലുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതായും അഖിലേഷ് പറഞ്ഞു.

അതേസമയം ഗൊരഖ്പൂരിലെ ഒരു പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു.  'ചുവന്നതൊപ്പി' ഉത്തര്‍പ്രദേശിന് റെഡ് അലര്‍ട്ട് ആണെന്നായിരുന്നു മോദിയുടെ പരാമർശം. സമാജ് വാദി പാര്‍ട്ടി ഭീകരവാദികളോട് അനുകമ്പ പ്രകടിപ്പിക്കുന്നവരാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.

ചുവന്നതൊപ്പിക്കാര്‍ക്ക് ചുവന്ന ലൈറ്റുകളില്‍ (സര്‍ക്കാര്‍ വാഹനങ്ങളുടെ മുകളില്‍ കാണുന്ന റെഡ് ബീക്കണുകള്‍) മാത്രമാണ് താല്‍പര്യമെന്ന് ഉത്തര്‍ പ്രദേശുകാര്‍ക്ക് മുഴുവനും അറിയാമെന്നും മോദി പറഞ്ഞു. അഴിമതി, കയ്യേറ്റം, മാഫിയകള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള സൗകര്യം എന്നിവയ്ക്കു വേണ്ടി മാത്രമാണ് ഈ ആളുകള്‍ക്ക് അധികാരം വേണ്ടത്. ചുവന്ന തൊപ്പിക്കാര്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആഗ്രഹിക്കുന്നത് ഭീകരവാദികളെ ജയിലില്‍നിന്ന് മോചിപ്പിക്കാനാണ്. ചുവന്നതൊപ്പിക്കാര്‍ ഉത്തര്‍ പ്രദേശിന് റെഡ് അലര്‍ട്ടാണ്, അപകട മുന്നറിയിപ്പാണെന്നും മോദി  പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com