14 ല്‍ 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്; മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന; കരസേനാമേധാവി പ്രതിരോധമന്ത്രിയെ കണ്ടു

ലാന്‍ഡിങ്ങിന് അഞ്ചുമിനുട്ട് മാത്രം ശേഷിക്കെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍
പിടിഐ ചിത്രം
പിടിഐ ചിത്രം

ചെന്നൈ: സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദുരന്തത്തില്‍ 13 മരണം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് ഉന്നത അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

അപകടം ഉണ്ടായ സ്ഥലത്തേക്ക് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി തിരിച്ചു. അപകടത്തെില്‍ വ്യോമസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കരസേനാ മേധാവി ജനറല്‍ എം എം നാരാവ്‌നെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായി സംസാരിച്ചു. പ്രതിരോധമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളത്തെ പരിപാടികളെല്ലാം റദ്ദാക്കി. 

ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു ജനറല്‍ ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിക്കടുത്ത് കുനൂരില്‍ തകര്‍ന്നുവീണത്.  വ്യോമസേനയുടെ എംഐ 17വി5 ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിന് അഞ്ചുമിനുട്ട് മാത്രം ശേഷിക്കെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമെന്നാണ് സംശയം. 

ജനറല്‍ ബിപിന്‍ റാവത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് സൂചന. വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. കോയമ്പത്തൂരില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കൂനൂരിലേക്ക് പോയി. ജനറല്‍ റാവത്തിന് എല്ലാ വിദഗ്ധ ചികിത്സയും ഏര്‍പ്പാടാക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. സ്റ്റാലിന്‍ അപകടം നടന്ന കൂനൂരിലേക്ക് പോയി. 

അപകടസ്ഥലത്തുവെച്ചു തന്നെ ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചതായി തമിഴ്‌നാട് വനംമന്ത്രി കെ രാമചന്ദ്രന്‍ പറഞ്ഞു. അപകടത്തില്‍ 11 പേര്‍ മരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. അപകടവവിരം അറിഞ്ഞ ഉടന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. രാജ്‌നാഥ് സിങ് റാവത്തിന്റെ വീട്ടിലുമെത്തിയിരുന്നു. പ്രതിരോധമന്ത്രി നാളെ പ്രസ്താവന നടത്തുമെന്നാണ് അറിയിപ്പ്. 

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരും സ്റ്റാഫ് അം​ഗങ്ങളുമാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്‌. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്ന്‌ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേ കുനൂര്‍ കട്ടേരിക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com