ചെന്നൈ: ചെന്നൈയിൽ അനുഭവപ്പെടുന്ന തീവ്ര മഴ വെള്ളിയാഴ്ച വരെ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാത ചുഴി മൂലമാണ് തുടർച്ചയായി മഴ പെയ്യുന്നത്. മഴ തമിഴ്നാടിന്റെ തെക്കൻ തീരദേശങ്ങളിലേക്കും വ്യാപിച്ചു. പകൽ മഴ മാറി നിൽക്കുമെങ്കിലും രാത്രി കനത്ത മഴയുണ്ടാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചെന്നൈ നഗരത്തിലേക്കു വെള്ളമെത്തിക്കുന്ന പുഴൽ ,ചെമ്പരപ്പാക്കം തടാകങ്ങൾ അതിവേഗമാണ് നിറയുന്നത്. നിലവിൽ ഇരു തടാകങ്ങളിൽ നിന്നും സെക്കന്റിൽ 2000 ഘനഅടി വെള്ളമാണ് ഒഴുക്കിവിടുന്നത്. മഴ തുടരുകയാണെങ്കിൽ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടും.
നഗരത്തിലെ ആറ് അടിപ്പാതകൾ പൂട്ടി. താഴ്ന്ന പ്രദേശങ്ങളായ വെളാച്ചേരി, വ്യാസർപ്പാടി, പെരമ്പലൂർ തുടങ്ങിയ മേഖലകളിൽ നിന്ന് രാത്രിയും ആളുകളെ മാറ്റിപാർപ്പിച്ചു. ചെന്നൈയിലും സമീപ ജില്ലകളായ കാഞ്ചിപുരം, ചെങ്കൽപ്പേട്ട്, തിരുവെള്ളൂർ ജില്ലകളിൽ ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ