പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മറഞ്ഞിരിക്കുന്ന നിധി തനിയെ പൊങ്ങി വരും, നഗ്നയായി ഇരിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചു; ഒടുവില്‍... 

മന്ത്രവാദത്തിന്റെ പേരില്‍ തനിക്ക് മുന്നില്‍ നഗ്നയായി ഇരിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ച പുരോഹിതന്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

ബംഗളൂരു: മന്ത്രവാദത്തിന്റെ പേരില്‍ തനിക്ക് മുന്നില്‍ നഗ്നയായി ഇരിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ച പുരോഹിതന്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. വീട്ടിനകത്തെ നിധി കണ്ടെത്തുന്നതിന് കുടുംബത്തിലെ ഒരു സ്ത്രീയെ നഗ്നയാക്കി തന്റെ മുന്നില്‍ കൊണ്ടുവന്ന് ഇരുത്തണമെന്നാണ് പുരോഹിതന്‍ ആവശ്യപ്പെട്ടത്. യുവതിയെയും കുഞ്ഞിനെയും പ്രതികളില്‍ നിന്ന് രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

കര്‍ണാടകയിലെ രാമനഗരയിലാണ് സംഭവം. പുരോഹിതന്‍ ശശികുമാര്‍, കൂട്ടാളി മോഹന്‍ അടക്കം അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്വദേശിയാണ് ശശികുമാര്‍. കൃഷിക്കാരനായ ശ്രീനിവാസന്റെ വീട്ടിലാണ് മന്ത്രവാദം നടന്നത്. വീട്ടില്‍ സംശയകരമായ രീതിയില്‍ ചിലത് നടക്കുന്നു എന്ന് നാട്ടുകാര്‍ വിളിച്ചറിയച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്.

രണ്ടുവര്‍ഷം മുന്‍പ് ഒരു കല്യാണ ചടങ്ങിനിടെയാണ് ശശികുമാറിനെ ശ്രീനിവാസ് പരിചയപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ശശികുമാര്‍ ശ്രീനിവാസിന്റെ വീട്ടില്‍ എത്തി. 75 വര്‍ഷത്തിലേറെ പഴക്കമുള്ള വീട്ടിലാണ് ശ്രീനിവാസ് താമസിക്കുന്നത്. ശ്രീനിവാസിന്റെ വീട്ടില്‍ നിധി ഉണ്ടെന്ന് ശശികുമാര്‍ പറഞ്ഞു. ഇത് കണ്ടെത്തിയില്ലെങ്കില്‍ ദോഷമാണെന്നും പുരോഹിതന്‍ മുന്നറിയിപ്പ് നല്‍കി.

ഇത് കണ്ടെത്താന്‍ സഹായിക്കാമെന്ന് ശശികുമാര്‍ വാക്ക് നല്‍കി. ഇതിന്റെ പേരില്‍ പ്രതിഫലമായി ശ്രീനിവാസ് 20,000 രൂപ ശശികുമാറിന് കൈമാറി.കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിധി കണ്ടെത്തുന്നതിനുള്ള പൂജകള്‍ വൈകി. രണ്ടുമാസം മുന്‍പ് ശ്രീനിവാസിന്റെ വീട്ടിലെത്തിയ ശശികുമാര്‍ നിധി കണ്ടെത്തുന്നതിനുള്ള പൂജകള്‍ തുടങ്ങാമെന്ന് പറഞ്ഞു.

ഇതിനായി വീട്ടിലെ ഒരു മുറി തെരഞ്ഞെടുത്തു. പൂജയ്ക്കിടെ നഗ്നയായ സ്ത്രീ തനിക്ക് മുന്നില്‍ വന്നിരുന്നാല്‍ നിധി തനിയെ പുറത്തേയ്ക്ക് വരുമെന്നും ശശികുമാര്‍ ശ്രീനിവാസിന്റെ കുടുംബത്തെ പറഞ്ഞു വിശ്വസിപ്പിച്ചു. ശ്രീനിവാസിന്റെ കുടുംബത്തില്‍ നിന്നുള്ള സ്ത്രീയായിരിക്കണം ഇതില്‍ പങ്കെടുക്കേണ്ടതെന്നും പുരോഹിതന്‍ നിര്‍ദേശിച്ചെന്ന് പൊലീസ് പറയുന്നു.

ചടങ്ങില്‍ പങ്കെടുക്കുന്നതിന് ദിവസക്കൂലിക്ക് പണിയെടുക്കുന്ന ഒരു യുവതിയെ കണ്ടെത്തി. പൂജയില്‍ പങ്കെടുക്കുന്നതിന് 5000 രൂപയാണ് വാഗ്ദാനം ചെയ്തത്. ചടങ്ങിനിടെ സംശയം തോന്നിയ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com