നിയന്ത്രണങ്ങൾ കടുപ്പിച്ച് രാജ്യം; 10 പ്രധാന നിർദേശങ്ങൾ ഇങ്ങനെ

ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ ‘അപകട സാധ്യതയുള്ള’ രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം
വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കി / ഫയൽ ചിത്രം
വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കി / ഫയൽ ചിത്രം

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപകമാകുന്നത് കണക്കിലെടുത്ത് ഇന്ത്യയും മുൻകരുതൽ നടപടികൾ ശക്തമാക്കുന്നു. ഇതിന്റെ ഭാ​ഗമായി നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും കർശനമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. വാക്സിനേഷൻ തോത് വർധിപ്പിക്കാനും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

കേന്ദ്രസർക്കാർ നൽകിയ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്: 

ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ ‘അപകട സാധ്യതയുള്ള’ രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം. അവിടെ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുടെ പരിശോധനയും നിരീക്ഷണവും അടക്കമുള്ള തുടർനടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കണം.

കര്‍ശന നിയന്ത്രണങ്ങളും‌ ശക്തമായ നിരീക്ഷണവും ഉറപ്പുവരുത്തണം. വാക്സിനേഷന്‍ തോത് വര്‍ധിപ്പിക്കാനും, കോവിഡ് അനുയോജ്യമായ പെരുമാറ്റം ഉറപ്പുവരുത്താനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

രാജ്യാന്തര വിമാനങ്ങളിലെത്തുന്ന യാത്രക്കാരുടെ മുൻകാല യാത്രാ വിവരങ്ങൾ ലഭിക്കുന്നതിന് റിപ്പോർട്ടിങ് സംവിധാനം നിലവിലുണ്ട്. ഈ സംവിധാനം സംസ്ഥാന തലത്തില്‍ അവലോകനം ചെയ്യണം.

പരിശോദനകൾ ശക്തമാക്കുന്നതിന്  വിപുലമായ പരിശോധനാ സൗകര്യങ്ങൾ ഒരുക്കുക. ചില സംസ്ഥാനങ്ങളിൽ മൊത്തത്തിലുള്ള പരിശോധനയും ആർടിപിസിആർ പരിശോധനകളുടെ അനുപാതവും കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. 

ഹോട്സ്പോട്ടുകളിലും സമീപകാലത്ത് പോസിറ്റീവ് കേസുകള്‍ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങളിലും തുടർച്ചയായ നിരീക്ഷണം നടത്തണം. ഹോട്സ്‌പോട്ടുകളിൽ വിപുലമായ പരിശോധനയ്ക്കൊപ്പം എല്ലാ പോസിറ്റീവ് സാംപിളുകളും ജീനോം സീക്വൻസിങ്ങിനായി ലാബുകളിലേക്ക് അയയ്ക്കണം.

എല്ലാ സംസ്ഥാനങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെ നിലനിര്‍ത്താന്‍ ശ്രമിക്കുക. രോഗം ആരംഭത്തില്‍ തന്നെ തിരിച്ചറിയാൻ പരിശോധനകളുെട എണ്ണവും ആർടിപിസിആർ പരിശോധനകളും വര്‍ധിപ്പിക്കുക. 

ചികിത്സ നല്‍കുന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ സംസ്ഥാനത്തിലുടനീളം ആരോഗ്യ സൗകര്യങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കുക. 

കേന്ദ്രസർക്കാർ നൽകുന്ന സാമ്പത്തിക സഹായം പരമാവധി ഉപയോഗിക്കാൻ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം.

സംസ്ഥാനങ്ങൾ പൊതുജനങ്ങളിൽനിന്നുള്ള സാംപിളിങ് ഗണ്യമായി വർധിപ്പിക്കുക. രാജ്യത്ത് വ്യാപിക്കുന്ന വകഭേദങ്ങള്‍ നിരീക്ഷിക്കാൻ ഇന്ത്യൻ സാർസ്–കോവ്–2 ജീനോമിക്സ് കൺസോർഷ്യം സ്ഥാപിച്ചു. വൈറസിന്റെ ജീനോമിക് വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള മൾട്ടി-ലബോറട്ടറി, മൾട്ടി-ഏജൻസി, പാൻ-ഇന്ത്യ നെറ്റ്‌വർക്ക് ആണിത്.

വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും വാർത്താസമ്മേളനങ്ങളിലൂടെയും ബുള്ളറ്റിനിലൂടെയും ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കണം. പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യണമെന്നും കേന്ദ്രം നിർദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com