ന്യൂഡല്‍ഹി: ഏതൊരു പദ്ധതി കൊണ്ടുവരുമ്പോഴും സാമ്പത്തിക ആഘാതത്തെ കുറിച്ച് സര്‍ക്കാരിന് ധാരണവേണമെന്ന് സുപ്രീംകോടതി. വിദ്യാഭ്യാസത്തിനുള്ള അവകാശം നിയമമാക്കി, പക്ഷേ ആവശ്യത്തിന് സ്‌കൂളുകള്‍ എവിടെയാണ് എന്ന് സുപ്രീംകോടതി ചോദിച്ചു. ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീകള്‍ക്ക് സംരക്ഷണവും സൗകര്യവും ഒരുക്കണമെന്ന ഹര്‍ജി പഗിഗണിക്കവെയാണ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
ഇത്തരം പദ്ധതികളുമായി മുന്നോട്ടുവരുമ്പോള്‍, സാമ്പത്തിക ആഘാതത്തെക്കുറിച്ച് മനസ്സിലുണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു. പദ്ധതി പ്രഖ്യാപിച്ചിട്ട് മാത്രം കാര്യമില്ല, നടപ്പിലാക്കാന്‍ ആവശ്യമായ സമ്പത്തികം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസത്തിനുള്ള അവകാശം സൃഷ്ടിച്ചു. പക്ഷേ എവിടെയാണ് സ്‌കൂളുകള്‍? സംസ്ഥാന സര്‍ക്കാരുകളും മുന്‍സിപ്പാലിറ്റികളും ഉള്‍പ്പെടെയുള്ള അതോറിറ്റികള്‍ സ്‌കൂളുകള്‍ സ്ഥാപിക്കണം. അവര്‍ക്ക് അധ്യാപകരെ എവിടെനിന്നു കിട്ടുമെന്നും കോടതി ചോദിച്ചു.
ചില സംസ്ഥാനങ്ങളില്‍ 'ശിക്ഷാ മിത്ര'യായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 5000 രൂപയാണ് നല്‍കുന്നത്. കോടതി ഇതേപ്പറ്റി ചോദിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പറയുന്നത് ബജറ്റ് പരിമിധിയുണ്ടെന്നാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.
കേന്ദ്ര പദ്ധകളെക്കുറിച്ചും അതിനുള്ള സാമ്പത്തിക സഹായങ്ങളെക്കുറിച്ചും സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. പദ്ധതി നടത്തിപ്പിന്റെ കാര്യത്തില്‍ വലിയ പുരോഗതിയുണ്ടെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്ററി ജനറല്‍ ഐശ്വര്യ ഭട്ടി കോടതിയില്‍ പറഞ്ഞു.
ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകളെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് 'വി ദ് വുമണ്‍ ഓഫ് ഇന്ത്യ' സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യത്താകെ ഗാര്‍ഹിക പീഡനം നേടിരുന്ന സ്ത്രീകള്‍ക്ക് നിയമ സഹായവും താമസ സൗകര്യവും ഒരുക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഗാര്‍ഹിക പീഡന നിരോധ നിയമം നിലവിലുണ്ടായിട്ടും രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് കുറവില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ