മുംബൈ: ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന മന്ത്രിയുടെ പരാതിയില്‍ യുവതി അറസ്റ്റില്‍. ബലാത്സംഗ കേസില്‍പ്പെടുത്തി അപകീര്‍ത്തിപ്പെടുത്തുമെന്ന യുവതിയുടെ ഭീഷണിക്കെതിരെ മഹാരാഷ്ട്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. റിനു ശര്‍മ്മയാണ് (40) അറസ്റ്റിലായത്.
മന്ത്രിയുടെ പരാതിയില്‍ മലബാര്‍ ഹില്‍ പൊലീസ് സ്റ്റേഷനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കേസ് മുംബൈ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് റിനു ശര്‍മ്മയെ ബുധനാഴ്ച അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്‍ഡോറിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ട്രാന്‍സിറ്റ് റിമാന്‍ഡില്‍ മുംബൈയിലേക്ക് കൊണ്ടുവന്നതായാണ് റിപ്പോര്‍ട്ട്.
മന്ത്രിയോട് കോടികളാണ് റിനു ശര്‍മ്മ ആവശ്യപ്പെട്ടത്. ബലാത്സംഗ പരാതി നല്‍കാതിരിക്കാനും അപകീര്‍ത്തിപ്പെടുത്താതിരിക്കാനും അഞ്ചു കോടി രൂപ റിനു ശര്‍മ്മ പണമായി ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. കൂടാതെ അഞ്ചുകോടി രൂപ മൂല്യമുള്ള കടയും മറ്റു ആഡംബര സമ്മാനങ്ങളും റിനു ശര്‍മ്മ ആവശ്യപ്പെട്ടതായും അധികൃതര്‍ പറയുന്നു. തുടക്കത്തില്‍ ഭീഷണിക്ക് വഴങ്ങി മന്ത്രി മൂന്ന് ലക്ഷം രൂപയും 1.42 ലക്ഷം രൂപ മൂല്യമുള്ള മൊബൈലും നല്‍കി. എന്നാല്‍ ഭീഷണി വര്‍ധിച്ചതോടെ മന്ത്രി പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ