

ഉഡുപ്പി: ഹിജാബ് ധരിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികളെ അധികൃതർ പരീക്ഷയ്ക്കിരുത്താതെ മടക്കി അയച്ചു. ഹിജാബ് വിവാദത്തിൽ ആദ്യം പരാതി നൽകിയ അലിയ ആസാദി, രെഷാം എന്നീ വിദ്യാർഥിനികളാണ് ഹിജാബ് ധരിച്ച് പരീക്ഷ എഴുതാനെത്തിയത്. ഇവരെ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മടക്കി അയക്കുകയായിരുന്നു സ്കൂൾ അധികൃതർ.
ഉഡുപ്പിയിലെ വിദ്യോദയ പി യു കോളജിലെ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം. ഹാൾടിക്കറ്റുമായി പരീക്ഷാ ഹാളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇരു വിദ്യാർഥിനികളെയും തടഞ്ഞത്. വിദ്യാർഥിനികൾ സ്‌കൂൾ അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്നാണ് ഇരുവരും പരീക്ഷ ബഹിഷ്‌കരിച്ച് തിരിച്ചുപോയത്.
ഹിജാബ് നിരോധനം ശരിവെച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആലിയ ആസാദി കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, അനുവാദം നൽകിയിരുന്നില്ല. തുടർന്നാണ് ഹിജാബ് ധരിച്ച് കൊണ്ട് തന്നെ ഇവർ പ്രതിഷേധമെന്ന രീതിയിൽ പരീക്ഷയ്‌ക്കെത്തിയത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ രണ്ടാംഘട്ട ബോർഡ് പരീക്ഷയ്ക്കാണ് വെള്ളിയാഴ്ച കർണാടകയിൽ തുടക്കമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates