ന്യൂഡൽഹി; മനുസ്മൃതിയെക്കുറിച്ചുള്ള ഡൽഹി ഹൈക്കോടതി ജഡ്ജി പ്രതിഭ എം സിങ്ങിന്റെ പരാമർശം വിവാദത്തിൽ. മനുസ്മൃതി പോലുള്ള വേദഗ്രന്ഥങ്ങൾ സ്ത്രീകൾക്ക് വളരെ മാന്യമായ സ്ഥാനം നൽകുന്നതിനാൽ ഇന്ത്യൻ സ്ത്രീകൾ അനുഗ്രഹിക്കപ്പെട്ടവരാണെന്നായിരുന്നു ജഡ്ജി പറഞ്ഞത്. തുടർന്ന് ജഡ്ജിയെ വിമർശിച്ചുകൊണ്ട് വനിതാ സംഘടനകൾ രംഗത്തെത്തി.
ഏഷ്യൻ രാജ്യങ്ങൾ വീട്ടിലും സമൂഹത്തിലും സ്ത്രീകളെ ബഹുമാനിക്കുന്നതിൽ മുന്നിലാണെന്നും അതിനു കാരണം നമ്മുടെ സാംസ്കാരികവും മതപരവുമായ പശ്ചാത്തലമാണെന്നും ജഡ്ജി പറഞ്ഞത്. ഇന്ത്യയിലെ സ്ത്രീകള്‍ വളരെ അധികം അനുഗ്രഹിക്കപ്പെട്ടവരാണ് എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. കാരണം നമ്മുടെ വേദഗ്രന്ഥങ്ങളില്‍ സ്ത്രീകള്‍ക്ക് ബഹുമാന്യമായ സ്ഥാനങ്ങളാണ് നല്‍കിയിട്ടുള്ളത്. മനുസ്മൃതിയില്‍ പോലും പറയുന്നത്, നിങ്ങള്‍ സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കില്‍ നിങ്ങള്‍ ചെയ്യുന്ന പ്രാര്‍ത്ഥനകള്‍ക്ക് അര്‍ത്ഥമില്ലാതാകും എന്നാണ്. അതിനാല്‍ നമ്മുടെ പൂര്‍വികര്‍ക്കും വേദഗ്രന്ഥങ്ങള്‍ക്കും സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്നറിയാം.- പ്രതിഭ സിങ് പറഞ്ഞു. സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു.
ജഡ്ജിയുടെ പരാമർശത്തെ വനിതാ അവകാശ സംഘടനകൾ അപലപിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ജനറൽ സെക്രട്ടറി ആനി രാജ ജഡ്ജിക്കെതിരെ രംഗത്തെത്തി. ജഡ്ജി സ്വീകരിച്ച നിലപാടിനോട് ശക്തമായ വിയോജിപ്പുണ്ടെന്നും സ്ത്രീകളെ മാനസികമായും ശാരീരികമായും അടിച്ചമർത്തുന്നത് മറച്ചുവെക്കാൻ ജഡ്ജി മനുസ്മൃതി ബോധപൂർവം തെരഞ്ഞെടുക്കുകയാണെന്നും ആനിരാജ കുറ്റപ്പെടുത്തി. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ, പ്രത്യേകിച്ച് ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ ദയനീയാവസ്ഥയെക്കുറിച്ച് ജസ്റ്റിസ് അജ്ഞനാണെന്ന് ഇവർ പറഞ്ഞു. മനുസ്മൃതിയിൽ പറയുന്നത് യഥാർത്ഥത്തിൽ സ്ത്രീകളുടെ മേലുള്ള നിയന്ത്രണമാണ്. എല്ലാം ജാതിവ്യവസ്ഥയും വർണ്ണവിവേചനം നിലനിർത്താനാണ്. ഒരു ന്യായാധിപൻ ഇതിനെയെല്ലാം 'ബഹുമാനം' എന്ന് വിളിക്കുന്നത് അസംബന്ധമാണെന്ന് ആക്ടിവിസ്റ്റ് കവിതാ കൃഷ്ണൻ വിമർശിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ