ഇന്ത്യ ജി-20 അധ്യക്ഷ പദവിയില്‍, ചരിത്ര മുഹൂര്‍ത്തം; 100 ദേശീയ സ്മാരകങ്ങളില്‍ ലോഗോ പ്രകാശനം

വികസിത രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെയും കൂട്ടായ്മയായ ജി 20യുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഇന്ത്യയുടെ കാലാവധി ഇന്ന് മുതല്‍ ആരംഭിക്കും
ജി-20 ലോഗോ, ട്വിറ്റര്‍
ജി-20 ലോഗോ, ട്വിറ്റര്‍

ന്യൂഡല്‍ഹി:  വികസിത രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെയും കൂട്ടായ്മയായ ജി 20യുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഇന്ത്യയുടെ കാലാവധി ഇന്ന് മുതല്‍ ആരംഭിക്കും.പുതിയ പദവി ഇന്ത്യന്‍ ജനതയ്ക്കുള്ള അംഗീകാരമാണെന്നും ഇതില്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അടുത്തവര്‍ഷം ഇന്ത്യയില്‍ വച്ച് നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കായുള്ള ഒരുക്കങ്ങളും ഇന്ന് മുതല്‍ സജീവമാകും. ഇന്ത്യ അടുത്തവര്‍ഷം നവംബറില്‍ ബ്രസീലിനാണ് അധ്യക്ഷ പദം കൈമാറുക. 

അതിനിടെ അടുത്തവര്‍ഷവും ജി-20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ വരുന്നതിന് പിന്തുണ നല്‍കുമെന്ന് അമേരിക്ക അറിയിച്ചു. ഭക്ഷ്യ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങള്‍ കണക്കിലെടുത്ത് അടുത്തവര്‍ഷവും ജി-20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ തുടരുന്നതിന് പിന്തുണ നല്‍കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന ജീന്‍- പിയറി മാധ്യമങ്ങളോട് പറഞ്ഞു.

വടക്കുകിഴക്കിന്റെ സാംസ്‌കാരികത്തനിമ പ്രദര്‍ശിപ്പിക്കുന്ന ഹോണ്‍ബില്‍ ഉത്സവത്തോടെയാണ് ജി-20 അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട ആഘോഷം ആരംഭിക്കുന്നത്. കിസാമയിലെ നാഗാ പൈതൃകഗ്രാമത്തില്‍ വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 10 വരെയാണ് ഉത്സവം. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച 100 ദേശീയ സ്മാരകങ്ങളില്‍ ജി-20 ലോഗോ പ്രകാശനം ചെയ്യും. ഇവയുടെ പശ്ചാത്തലത്തില്‍ സെല്‍ഫി മത്സരവും സംഘടിപ്പിക്കും.

ഇന്തോനേഷ്യയില്‍ നിന്നാണ് ഇന്ത്യ അധ്യക്ഷ പദവി ഏറ്റെടുത്തത്. ജി-20യിലൂടെ ലോകത്തിലെ എല്ലാ രാജ്യങ്ങളേയും സമൂഹങ്ങളേയും ഉള്‍ക്കൊള്ളാനും എല്ലാ വ്യത്യസ്തതകളേയും സ്വീകരിച്ചുകൊണ്ടുള്ള കര്‍മ്മപദ്ധതി നടപ്പാക്കുകയും ആണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ ജി-20 അധ്യക്ഷ സ്ഥാനം കര്‍മ്മപദ്ധതികളുടെ തുടക്കമാണെന്നും വിവിധ സംസ്ഥാനങ്ങളിലായി നിരവധി യോഗങ്ങളിലൂടെ ആഗോള കൂട്ടായ്മയുടെ മികച്ച മാതൃക സൃഷ്ടിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

അധ്യക്ഷ സ്ഥാനം എറ്റെടുക്കുന്ന നരേന്ദ്രമോദി റഷ്യ-ഉക്രൈന്‍ സംഘര്‍ഷം അവസാനിപ്പിയ്ക്കാന്‍ ജി-20 അധ്യക്ഷന്‍ എന്ന നിലയില്‍ ഇടപെടുമെന്നാണ് സൂചന. അതേസമയം, കഴിഞ്ഞ മാസം നടന്ന ജി-20 വേദിയില്‍ സമാധാനത്തിനായുള്ള സന്ദേശം പങ്കുവച്ച ഇന്ത്യ യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന നിലപാട് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചു. സന്ദേശത്തില്‍ യുക്രൈനില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com