ന്യൂഡൽഹി; ഒരാൾ നാല് വിവാഹം ചെയ്യുന്നത് പ്രകൃതി വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഏകീകൃത സിവില്‍കോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ലെന്നും നാടിന്റെ വികസനത്തിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമ പരിപാടിക്കിടെ ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ പരാമര്‍ശം.
രണ്ട് സിവിൽ കോഡുള്ള ഏതെങ്കിലും മുസ്ലീം രാജ്യങ്ങളെ നിങ്ങൾക്ക് അറിയാമോ? ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ അത് സ്വാഭാവികമാണ്. എന്നാല്‍ ഒരു പുരുഷന്‍ നാല് സ്ത്രീകളെ വിവാഹം ചെയ്താല്‍ അത് പ്രകൃതിവിരുദ്ധമാണ്. മുസ്ലീം സമുദായത്തിലെ വിദ്യാസമ്പന്നരും പുരോഗമനവാദികളും നാലുതവണ വിവാഹം ചെയ്യാറില്ല. ഏകീകൃത സിവില്‍കോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ല. അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണ്'- ഗഡ്കരി പറഞ്ഞു. ഏകീകൃത സിവില്‍ കോഡിനെ രാഷ്ട്രീയമായി നോക്കിക്കാണരുതെന്നും ഈ നിയമം രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും ഇത്തരം പരാമർശവുമായി എത്തിയിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഒരു പുരുഷന് മൂന്ന്- നാല് വിവാഹം കഴിക്കാനുള്ള അവകാശമില്ലെന്നും ഇത്തരത്തിലുള്ള സംവിധാനങ്ങളെല്ലാം മാറ്റണമെന്നാണ് ബിജെപിയുടെ കാഴ്ചപ്പാടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദു സമുദായത്തിലെ പുരുഷന്‍മാര്‍ മുസ്ലിം സമുദായത്തിലെ പുരുഷന്‍മാരെ പോലെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിച്ച് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് എഐയുഡിഎഫ് നേതാവും എംപിയുമായ ബദറുദ്ദീന്‍ അജ്മൽ പറഞ്ഞിരുന്നു. അജ്മലിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു ഹിമന്തയുടെ പരാമർശം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ