സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു-വീഡിയോ

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
സുഖ്‌വിന്ദര്‍ സിങ് സുഖു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, എഎന്‍ഐ
സുഖ്‌വിന്ദര്‍ സിങ് സുഖു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, എഎന്‍ഐ

ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. ബിജെപിയുടെ യാത്രയ്ക്ക് തടയിട്ട ദിനമെന്നും ആദ്യമന്ത്രിസഭായോഗത്തില്‍ തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും സുഖ് വിന്ദര്‍ സിങ് സുഖു പറഞ്ഞു.

ഷിംലയിലെ റിഡ്ജ് മൈതാനത്ത് 12 മണിക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. രാഹുല്‍ ഗാന്ധി , പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. 

ഇന്നലെ രാത്രിതന്നെ സുഖുവിന്റെ നേതൃത്ത്വത്തില്‍ നേതാക്കള്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടിയിരുന്നു. മന്ത്രിമാരുടെ കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമെടുക്കും. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് രംഗത്തുണ്ടായിരുന്ന പരേതനായ മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെയും പിസിസി അധ്യക്ഷ പ്രതിഭ സിങ്ങിന്റെയും മകന്‍ വിക്രമാദിത്യയ്ക്ക് മന്ത്രിസഭയില്‍ സുപ്രധാന പദവി നല്‍കും.

ഹിമാചലിലെ ഹാമിര്‍പുരിലെ നഡൗനില്‍നിന്ന് മൂന്നാം തവണ നിയമസഭയിലെത്തിയ ആളാണ് സുഖ്‌വിന്ദര്‍. 40ല്‍ 25 എംഎല്‍എമാരും സുഖ്‌വിന്ദറിനാണു പിന്തുണ അറിയിച്ചത്. എല്‍എല്‍ബി ബിരുദധാരിയായ സുഖ്‌വിന്ദര്‍, കോണ്‍ഗ്രസ് സംഘടനയായ നാഷനല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമായി പ്രതിഭാ സിംഗ് അടക്കം രംഗത്തെത്തിയെങ്കിലും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതാണ് സുഖ് വിന്ദറിന് നേട്ടമായത്. രജ്പുത് വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നേതൃത്വത്തിന്റെ നിലപാടും ഗുണമായി. സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറില്‍ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com