'രാജ്യത്തെ ഒന്നിപ്പിക്കേണ്ട സമയം'; രാഹുല്‍ ഗാന്ധിക്കൊപ്പം ജോഡോ യാത്രയില്‍ കൈകോര്‍ത്ത് കമല്‍ഹാസന്‍

രാഷ്ട്രീയത്തിന് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്തത്.
കമല്‍ഹാസന്‍ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുന്നു
കമല്‍ഹാസന്‍ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുന്നു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായി നടന്‍ കമല്‍ഹാസന്‍. ചെങ്കോട്ടയിലെ സമാപന സമ്മേളനത്തിലാണ് കമല്‍ഹാസന്‍ പങ്കെടുത്തത്. വലിയ ജനപങ്കാളിത്തമാണ് റാലിയില്‍ ഉണ്ടായത്. ചടങ്ങില്‍ കമല്‍ഹാസന്‍ മുഖ്യാതിഥിയായി. യാത്രയിലും ഏറെ നേരം കമല്‍ രാഹുലിനൊപ്പം നടക്കുകയും ചെയ്തു.

ഭരണഘടന ചോദ്യം ചെയ്യുമ്പോഴെല്ലാം താന്‍ തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് നോക്കാറില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. രാഷ്ട്രീയത്തിന് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇത് രാജ്യത്തെ ഒന്നിപ്പിക്കേണ്ട സമയമാണെന്നും കമല്‍ പറഞ്ഞു. 

ഡിസംബര്‍ 16 നാണ് ഭാരത് ജോഡോ യാത്ര 100 ദിവസം പൂര്‍ത്തിയാക്കിയത്.  സ്വര ഭാസ്‌കര്‍, പൂജാ ഭട്ട്, അമോല്‍ പലേക്കര്‍, ഭാര്യ സന്ധ്യ ഗോഖലെ, റിയ സെന്‍, സുശാന്ത് സിംഗ്, രഷാമി ദേശായി, ഒനിര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ പങ്കാളികളായി.

ജോഡോ യാത്ര തടയാനാവില്ല

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ തടയാന്‍ ഒന്നിനും കഴിയില്ലെന്ന് കോണ്‍ഗ്രസ്. കോവിഡ് മഹാമാരിയുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് ബിജെപി അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡല്‍ഹി ഉള്‍പ്പടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയ യാത്രയില്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താനും യാത്ര അട്ടിമറിക്കാനുമുള്ള ബിജെപിയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായും കോണ്‍ഗ്രസ് പറഞ്ഞു.

കോവിഡിനെയല്ല, ഭാരത് ജോഡോ യാത്രയെയാണ് ബിജെപി ഭയപ്പെടുന്നത്. കോവിഡും ആരോഗ്യവും ഗുരുതരമായ പ്രശ്‌നങ്ങളാണ്. എന്നാല്‍ അവ ബിജെപി രാഷ്ട്രീയനേട്ടത്തിനുള്ള ഉപകരണമാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ യാത്ര തടയൂ. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുമെന്നും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ തങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ ഉപദേശിക്കുന്നതിന് പകരം ബിജെപി നന്നായി ഭരണം നടത്തട്ടെ. സര്‍ക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിക്കുന്നില്ല. പകരം ജനപിന്തുണ ലഭിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയിലാണ് അവരുടെ ആശങ്കയെന്നു ഖേര കൂട്ടിച്ചേര്‍ത്തു.

ജനങ്ങളില്‍ ഭീതി പരത്തുന്നതിന് പകരം, വിദഗ്ധരുടെ ഉപദേശത്തോടെ കോവിഡിനെതിരായ നടപടികള്‍ പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ വേണ്ടത്. മുഖം മൂടി ധരിച്ചാണ് പ്രധാനമന്ത്രി പാര്‍ലമന്റില്‍ എത്തുക. പക്ഷെ മാസ്‌ക് ധരിക്കാതെയാണ് വൈകുന്നേരം വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കുകയെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.

ആര്‍എസ്എസും ബിജെപിയും രാജ്യത്ത് ഭീതി പടര്‍ത്തുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭയത്തെ വിദ്വേഷമാക്കുന്ന ഈ പ്രവണത കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും ഡല്‍ഹിയിലെ ഒരു സ്വീകരണ കേന്ദ്രത്തില്‍ രാഹുല്‍ പറഞ്ഞു. ബിജെപി വിദ്വേഷം പരത്തുന്നു. ഞങ്ങള്‍ സ്‌നേഹം പ്രചരിപ്പിക്കുന്നു. ജോഡോയാത്രയില്‍  ജാതിയോ മതമോ മതമോ പണക്കാരനോ ദരിദ്രനോ ഒന്നും ഇല്ലാതെ എല്ലാവരും പരസ്പരം കൂടിച്ചേരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com