കോവി‍ഡ് ജാഗ്രത; വിമാനത്താവളത്തിൽ ആർടിപിസിആർ നിർബന്ധം; അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബാധകം

ഇന്ത്യയിലെത്തിയ ശേഷം പോസിറ്റീവായാൽ അവരെ ക്വാറന്റൈൻ ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി
കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ/ എഎൻഐ
കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ/ എഎൻഐ

ന്യൂഡൽഹി: ചൈന, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് കോവിഡ‍് പരിശോധന നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ നിർബന്ധമായി ആർടിപിസിആർ ടെസ്റ്റ് നടത്തണം. ഇതിനായി എയർ സുവിധ പോർട്ടൽ നടപ്പാക്കും. 

ഇന്ത്യയിലെത്തിയ ശേഷം പോസിറ്റീവായാൽ അവരെ ക്വാറന്റൈൻ ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. പരിശോധനയിൽ നെഗറ്റീവ് കാണിക്കുന്ന ലക്ഷണങ്ങൾ ഉള്ളവരേയും ഹോം ക്വാറന്റൈനിലേക്ക് മാറ്റും. ഈ അഞ്ച് രാജ്യങ്ങളിൽ നിന്ന് വരുന്നവർ കോവിഡില്ല, ലക്ഷണങ്ങളില്ല എന്നതടക്കം വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൈയിൽ കരുതണം. 

ചൈനയടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. പിന്നാലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലടക്കം വിവിധ യോഗങ്ങൾ ഉന്നത തലങ്ങളിൽ നടന്നു. ഇതിന് ശേഷം ഉത്സവ സീസൺ പരിഗണിച്ച് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം കേന്ദ്രം കഴിഞ്ഞ ദിവസം നൽകിയിരുന്നു. 

പനി, ഗുരുതര ശ്വാസ പ്രശ്നങ്ങൾ എന്നിവയുള്ള രോഗികളെ നിരീക്ഷിക്കണം. രോഗം സ്ഥിരീകരിച്ചാൽ ജനിതക ശ്രേണീകരണം നടത്തണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊണ്ടത്. പനി, ഗുരുതര ശ്വാസ പ്രശ്നങ്ങൾ ഉള്ളവരെ നിരീക്ഷിക്കുന്നതിനൊപ്പം വേണമെങ്കിൽ കോവിഡ് പരിശോധന നടത്താനും നിർദ്ദേശത്തിലുണ്ട്. പരിശോധന, നിരീക്ഷണം, ചികിത്സ എന്നിവയ്ക്ക് പ്രാമുഖ്യം നൽകാനും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിസൈറ്റര്‍ ഉപയോഗിക്കുക എന്നതില്‍ അലംഭാവം വരുത്തരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആൾക്കൂട്ടങ്ങൾ അമിതമാകരുത്. ശാരീരിക അകലം പാലിക്കുന്നുണ്ടെന്നും മാസ്കും ഉറപ്പാക്കണം. വാക്സിൻ കരുതൽ ഡോസ് വിതരണത്തിൽ വൈമുഖ്യം കാണുന്നുണ്ട്. ഇത് ഒഴിവാക്കി കരുതൽ ഡോസ് നൽകുന്നതിന് പ്രാധാന്യം നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com