'കത്തിക്ക് മൂര്‍ച്ച കൂട്ടി സൂക്ഷിച്ചുവയ്ക്കണം; ജിഹാദിന് അതേ നാണയത്തില്‍ മറുപടി', വീണ്ടും വര്‍ഗീയ പ്രസംഗവുമായി പ്രജ്ഞ സിങ് താക്കൂര്‍

ഹിന്ദുക്കള്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി വീട്ടില്‍ സൂക്ഷിക്കണമെന്ന് ബിജെപി എംപി പ്രജ്ഞ സിങ് താക്കൂര്‍
പ്രജ്ഞ  സിങ് താക്കൂര്‍/എക്‌സ്പ്രസ്‌
പ്രജ്ഞ സിങ് താക്കൂര്‍/എക്‌സ്പ്രസ്‌

ശിവമോഗ: ഹിന്ദുക്കള്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി വീട്ടില്‍ സൂക്ഷിക്കണമെന്ന് ബിജെപി എംപി പ്രജ്ഞ സിങ് താക്കൂര്‍. ഹിന്ദുക്കളെ ആക്രമിക്കാന്‍ വരുന്നവരെ നേരിടാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും ഭോപ്പലില്‍ നിന്നുള്ള എംപിയായ പ്രജ്ഞ പറഞ്ഞു. 'അവര്‍ക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ട്, ഒന്നും ചെയ്തില്ലെങ്കിലും അവര്‍ ലവ് ജിഹാദ് നടത്തും. അവര്‍ സ്‌നേഹിച്ചാല്‍ പോലും അതില്‍ ജിഹാദ് നടത്തും.'-മുസ്ലിം വിഭാഗത്തിന്റെ പേര് പറയാതെ പ്രജ്ഞ പറഞ്ഞു. ഹിന്ദുക്കളും അവരുടെ ദൈവങ്ങളെയും സന്യാസികളെയും സ്‌നേഹിക്കണമെന്നും പ്രജ്ഞ കൂട്ടിച്ചേര്‍ത്തു. 

കര്‍ണാടകയിലെ ശിവമോഗയില്‍ ഹിന്ദു ജാഗരണ്‍ വേദികെയുടെ ദക്ഷിണ മേഖല സമ്മേളനത്തില്‍ സംസാരിക്കവൈയാണ് പ്രജ്ഞ വര്‍ഗീയ പരാമര്‍ശം നടത്തിയത്. ലവ് ജിഹാദ് നടത്തുന്നവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കണം. നിങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കണം. അവരെ ശരിയായ മൂല്യങ്ങള്‍ പഠിപ്പിക്കണം.- പ്രജ്ഞ കൂട്ടിച്ചേര്‍ത്തു. 

'നിങ്ങളുടെ വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കണം. ഒന്നുമില്ലെങ്കില്‍, പച്ചക്കറി അരിയുന്ന കത്തി മൂര്‍ച്ചകൂട്ടി സൂക്ഷിച്ചു വയ്ക്കണം. എന്ത് സാഹചര്യമാണ് കടന്നുവരാന്‍ പോകുന്നതെന്ന് പറയാന്‍ സാധിക്കില്ല. എല്ലാവര്‍ക്കും സ്വയം സംരക്ഷിക്കാനുള്ള അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീടുകളില്‍ കടന്നുകയറിയാല്‍ അവരെ ആക്രമിക്കണം. തക്കതമായ മറുപടി നല്‍കുന്നത് ഹിന്ദുക്കളുടെ അവകാശമാണ്'- ഹിന്ദു സംഘടന പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി പ്രജ്ഞ പറഞ്ഞു. 

'വീടുകളില്‍ പൂജകള്‍ ചെയ്യണം. നിങ്ങളുടെ ധര്‍മ്മത്തെയും ശാസ്ത്രത്തേയും കുറിച്ച് വായിക്കണം. അതെല്ലാം കുട്ടികളെ പഠിപ്പിക്കണം. അപ്പോള്‍ കുട്ടികള്‍ക്ക് നമ്മുടെ സംസ്‌കാരത്തെയും മൂല്യങ്ങളെയും കുറിച്ച് മനസ്സിലാകും'-പ്രജ്ഞ പറഞ്ഞു. 2008ലെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രജ്ഞ, നിരന്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന ബിജെപി നേതാവാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com