സമ്പന്നരുടെ വീടുകൾ മാത്രം കയറും; മോഷ്ടിക്കുന്ന പണം യാചകർക്ക്! ‘റോബിൻഹുഡ്’ സ്റ്റൈൽ മോഷ്ടാവ് ഒടുവിൽ പൊലീസ് വലയിൽ

സമ്പന്നരുടെ വീടുകൾ മാത്രം കയറും; മോഷ്ടിക്കുന്ന പണം യാചകർക്ക്! ‘റോബിൻഹുഡ്’ സ്റ്റൈൽ മോഷ്ടാവ് ഒടുവിൽ പൊലീസ് വലയിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബം​ഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മോഷണം നടത്തിവന്ന ആൾ ഒടുവിൽ പൊലീസിന്റെ പിടിയിലായി. ബം​ഗളൂരുവിലാണ് സംഭവം. ജോൺ മെൽവിൻ (46) ആണ് പൊലീസിന്റെ വലയിലായത്. 1994 മുതൽ മോഷണം നടത്തുന്ന ഇയാൾ ഒരിക്കൽ പോലും പിടിക്കപ്പെട്ടില്ല. വിജയനഗറിലെ സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പൊലീസ് ഒടുവിൽ ഇയാളെ പിടികൂടിയത്. 

‘റോബിൻഹുഡ്’ സ്റ്റൈലിലാണ് ഇയാളുടെ മോഷണം. പണക്കാരുടെ വീട്ടിൽ നിന്ന് മോഷണം നടത്തി പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്നതാണ് ഇയാളുട രീതി. ഒരോ മോഷണത്തിനു ശേഷവും വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും പള്ളികൾക്ക് സമീപമുള്ള യാചകർക്കാണ് ഇയാൾ പണ വിതരണം ചെയ്തിരുന്നത്. കൈയിൽ എപ്പോഴും ബൈബിളും ഉണ്ടാകും. ജാലഹള്ളിക്ക് സമീപത്ത് ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന അൻപതോളം മോഷണങ്ങളിൽ ജോൺ മെൽവിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രാഷ്ട്രീയക്കാരുടെയും സമ്പന്നരുടെയും വീടുകളിൽ മാത്രമാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. ആവശ്യമായ പണവും ആഭരണങ്ങളും മാത്രമെടുക്കുന്നതായിരുന്നു പതിവ്. മോഷ്ടിക്കപ്പെട്ടവയിൽ കള്ളപ്പണവും ഉണ്ടായിരുന്നതിനാൽ ചിലയിടങ്ങളിൽ നിന്ന് പരാതികളുമുണ്ടായിരുന്നില്ല.

ഒരു ഭാഗം പാവപ്പെട്ടവർക്കു വേണ്ടി മാറ്റിവെച്ചതിനു ശേഷം ബാക്കിയുള്ള തുക സ്പാകളിൽ നിന്ന് മസാജ് ചെയ്യാനും സുഭിക്ഷമായി ഭക്ഷണം കഴിക്കാനുമാണ് ഉപയോഗിച്ചിരുന്നത്. കൈവശമുള്ള തുക തീരുന്നതിനനുസരിച്ച് വീണ്ടും മോഷണത്തിനിറങ്ങും. പൊലീസുകാരുടെ വീടുകളിലും കയറിയിട്ടുണ്ടെങ്കിലും വീട് പൊലീസിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ സാധനങ്ങൾ തിരികെ വച്ചിട്ടുണ്ടെന്നും ഇയാൾ മൊഴി നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com