ചെന്നൈ: ആശുപത്രിയിലെ ചില്ലുവാതിൽ ഇടിച്ചു പൊട്ടിച്ച യുവാവിന് കൈഞരമ്പ് മുറിഞ്ഞ് ദാരുണാന്ത്യം. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ രമണ നഗർ സ്വദേശി കെ അരസു (22) ആണ് മരിച്ചത്. പുതുച്ചേരിയിലെ തിരുഭുവനൈക്ക് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചികിത്സിക്കാൻ വൈകിയതിന്റെ ദേഷ്യത്തിലാണ് യുവാവ് ചില്ലുവാതിൽ ഇടിച്ചു പൊട്ടിച്ചത്.
പുതുവത്സരാഘോഷത്തിനിടെ രാത്രി ബൈക്കിൽ നിന്നു വീണ് കൈയിൽ ചെറിയ പരിക്കേറ്റപ്പോഴാണ് അരസുവിനെ സുഹൃത്തുക്കൾ തിരുഭുവനൈയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ആശുപത്രി ജീവനക്കാർ യുവാവിനെ ചികിത്സിക്കാൻ വൈകിയതായി പറയുന്നു. കാത്തിരുന്ന് മുഷിഞ്ഞ അരസു ദേഷ്യത്തിൽ ആശുപത്രിയിലെ ഒരു ചില്ലുവാതിൽ കൈകൊണ്ട് ഇടിച്ചു പൊട്ടിക്കുകയായിരുന്നു. പൊട്ടിയ ചില്ലിൽ കൊണ്ട് യുവാവിന്റെ കൈയിലെ ഞരമ്പ് മുറിഞ്ഞു.
ചില്ലുപൊട്ടിച്ച് അക്രമം കാണിച്ചതിനാൽ രക്തം വാർന്ന് മയങ്ങി വീണിട്ടും യുവാവിനെ ആശുപത്രി ജീവനക്കാർ അവഗണിച്ചെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. പിന്നീട്, യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞത്. വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി തിരുഭുവനൈ പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
