ബെംഗളൂരു : മുസ്ലിം സ്ത്രീകൾക്ക് എതിരെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ബുള്ളി ബായ് എന്ന ആപ്പ് വഴി മുസ്ലീം സ്ത്രീകളെ വില്പനയ്ക്ക് വച്ച് ആപ്പിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസിലാണ് അറസ്റ്റ്. ബെംഗളൂരു സ്വദേശിയായ 21കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് മുംബൈ പൊലീസ് സൈബർ സെല്ലിൻ്റെ പിടിയിലായത്.
വിദ്യാർത്ഥിയുടെ മറ്റ് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റ് വിവരം മഹാരാഷ്ട്ര മന്ത്രി സത്‌രേജ് പാട്ടിൽ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടു. ‘ബുള്ളി ബായ്’ ആപ്പ് ബ്ലോക്ക് ചെയ്തതായി കേന്ദ ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സുള്ളി ഡീൽസ് എന്ന പേരിൽ കഴിഞ്ഞ വർഷം
മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടാണ് ‘ബുള്ളി ബായ്’ എന്ന ആപ്പ് വിദ്വേഷ പ്രചാരണം നടത്തിവന്നത്. ‘സുള്ളി ഡീൽസ്’ എന്ന പേരിൽ കഴിഞ്ഞ വർഷം ഇതുപോലെ ആപ്പ് പുറത്തുവന്നിരുന്നു.
ജെഎൻയുവിൽ നിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിർന്ന മാധ്യമപ്രവർത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിൻ്റെ അമരത്തുണ്ടായിരുന്ന വിദ്യാർത്ഥിനേതാക്കളായ ലദീദ സഖലൂൻ, ആയിഷ റെന്ന, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളെയാണ് ചിത്രങ്ങൾ സഹിതം ആപ്പിൽ വിൽപനയ്ക്കു വച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ