ടിപിആര്‍ 18ന് അടുത്ത്;  ഇന്നലെ 3,47,254 പേര്‍ക്കു കോവിഡ്; തീവ്ര വ്യാപനം

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 9,692 ആയി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,47,254 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 29,722 പേര്‍ക്ക് ഇന്നലെ കൂടുതലായി രോഗബാധ കണ്ടെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.94 ശതമാനം.

2,51,777 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. മരണം-703. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 9,692 ആയി.

ആറു സംസ്ഥാനങ്ങളില്‍ രൂക്ഷം

കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും കേന്ദ്ര സംഘത്തെ അയച്ചതായും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചികിത്സയിലുള്ള രോഗികള്‍ ഏറ്റവുമധികവും ഈ സംസ്ഥാനങ്ങളില്‍ തന്നെയാണ്. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, യുപി, ഗുജറാത്ത്, ഒഡീഷ, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുമ്പോഴും മുന്‍ തരംഗങ്ങളെ അപേക്ഷിച്ച് വാക്‌സിനേഷന്‍ പ്രയോജനപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിപുലമായ രീതിയിലുളള വാക്‌സിനേഷന്‍ വഴി മരണം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചു. കോവിഡ് അതിവ്യാപനത്തിനിടയിലും രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറയ്ക്കാനും വാക്‌സിനേഷന്‍ വഴി സാധിച്ചതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30ന് 3,86,452 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അന്ന് ഡെല്‍റ്റ തരംഗമായിരുന്നു. ആ ദിവസം മാത്രം 3059 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ച ഇന്നലെ മരണം 380 മാത്രമാണ്. ചികിത്സയിലുള്ളവര്‍ ഏപ്രില്‍ 30ന് 31 ലക്ഷത്തിന് മുകളിലായിരുന്നു. ഇത്തവണ 19ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com