'എന്റെ പേര് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല'; ദ്രൗപദി എന്നാക്കി, പേര് മാറ്റിയ അധ്യാപികയെക്കുറിച്ച് രാഷ്ട്രപതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th July 2022 01:16 PM |
Last Updated: 25th July 2022 01:16 PM | A+A A- |

ദ്രൗപദി മുര്‍മു/പിടിഐ
തനിക്ക് ദ്രൗപദി എന്ന പേര് നല്‍കിയത് സ്‌കൂളിലെ അധ്യാപികയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സന്താള്‍ ഭാഷയിലുണ്ടായിരുന്ന 'പുടി' എന്ന പേര് മാറ്റി മഹാഭാരതത്തിലെ കഥാപാത്രത്തിന്റെ പേര് നല്‍കിയത് അധ്യാപികയാണെന്ന് ഒരു ഒഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുര്‍മു പറഞ്ഞു.
'ദ്രൗപദി എന്റെ ശരിക്കുള്ള പേരല്ല. മയൂര്‍ഭഞ്ച്കാരിയല്ലാത്ത ഒരു ടീച്ചര്‍ എനിക്ക് തന്ന പേരാണത്. അറുപതുകളില്‍ ആദിവാസി മേഖലയായ മയൂര്‍ഭഞ്ചിലേക്ക് മറ്റു ജില്ലകളില്‍ നിന്നാണ് അധ്യാപകര്‍ എത്തിയിരുന്നത്. എന്റെ ആദ്യത്തെ പേര് ടീച്ചര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെ മഹാഭാരതത്തിലെ പേര് നല്‍കുകയായിരുന്നു.'-ദ്രൗപദി പറഞ്ഞു.
സന്താള്‍ വിഭാഗത്തില്‍ കുട്ടികള്‍ ജനിക്കുമ്പോള്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെ പേരുകളാണ് അവര്‍ക്ക് ഇടുന്നതെന്നും അവര്‍ വ്യക്തമാക്കി. ശ്യാം ചരണ്‍ മുര്‍മുവിനെ വിവാഹം ചെയ്തതിന് ശേഷമാണ് ദ്രൗപദി ടുഡു എന്നത് മാറ്റി ദ്രൗപദി മുര്‍മു എന്നാക്കിയത്.
ജനാധിപത്യ സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് മുര്‍മു അഭിമുഖത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായാല്‍ വലിയ മാറ്റമുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത കൂടി വായിക്കാം 'ദരിദ്രരുടെ സ്വപ്‌നവും പൂവണിയും; ഇത് പാവപ്പെട്ട ഓരോരുത്തരുടെയും നേട്ടം', രാജ്യത്തെ അഭിസംബോധന ചെയ്ത് ദ്രൗപദി മുര്‍മു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ