ലഖ്‌നൗ: കന്നുകാലി മോഷണക്കേസില്‍ അറസ്റ്റിലായ യുവാവിന് പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശ് പൊലീസാണ് 20കാരനെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ റഹാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബദായൂണ്‍ പൊലീസ് സ്റ്റഷനിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തു. സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍.
പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് റഹാന് നടക്കാനോ സംസാരിക്കാനോ സാധിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു. പൊലീസ് ലാത്തി ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നും ഷോക്ക് നല്‍കിയെന്നും ഇതേത്തുടര്‍ന്ന് സ്വകാര്യഭാഗങ്ങളിടലക്കം മര്‍ദമേറ്റുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. 5000 രൂപ കൈക്കൂലി വാങ്ങിയ ശേഷമാണ് യുവാവിനെ മോചിപ്പിച്ചതെന്നും ചികിത്സയ്ക്കായി വീണ്ടും പണം നല്‍കിയെന്നും കുടുംബം ആരോപിച്ചു.
കന്നുകാലി മോഷണക്കേസുമായി ബന്ധപ്പെട്ട് മേയ് രണ്ടിനാണ് റഹാനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പൊലീസ് പിടിയിലാകുന്നത്. കന്നുകാലി മോഷണ സംഘവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് കസ്റ്റഡിയില്‍ എടുത്തത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ