ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ രംഗത്തു വന്ന ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. ഒഐസിയുടെ നിലപാട് അനാവശ്യവും ഇടുങ്ങിയ മനസ്ഥിതിയുമുള്ളതാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.
ഒഐസിയുടെ പ്രസ്താവന ചിലരുടെ പ്രേരണ കാരണമാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ മതങ്ങള്‍ക്കും ഉയര്‍ന്ന ബഹുമാനം നല്‍കുന്നു. ചിലര്‍ നടത്തിയ വിവാദ പരാമര്‍ശം ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടല്ലെന്നും, ഒഐസി സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയെ തള്ളിക്കളയുന്നുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മതപരമായ വ്യക്തിത്വത്തെ അവഹേളിക്കുന്ന ആക്ഷേപകരമായ ട്വീറ്റുകളും കമന്റുകളും ചില വ്യക്തികള്‍ നടത്തിയതാണ്. അവ ഒരു തരത്തിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഈ വ്യക്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
വിവാദ പ്രസ്താവന ഒഐസി വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ്. നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ ആഭിമുഖ്യത്തില്‍ പിന്തുടരുന്ന വിഭജന അജണ്ടയെ ഇത് തുറന്നുകാട്ടുന്നുവെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ