ഭുവനേശ്വര്‍: പ്രാര്‍ഥനയ്ക്ക് മുന്‍പായി ക്ഷേത്രം തൂത്തുവാരി എന്‍ഡിഎയുടെ
രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു. ബുധനാഴ്ച രാവിലെ മയൂര്‍ബഞ്ച് ജില്ലയിലെ റായ്‌രംഗപ്പൂരിലെ ശിവക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്ക് എത്തിയപ്പോഴായിരുന്നു മുര്‍മു ക്ഷേത്രം തൂത്തുവാരിയത്.
ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയ എന്‍ഡിഎ തീരുമാനം സംസ്ഥാനത്തെ സംബന്ധിച്ച് അഭിമാനകരമായ നിമിഷമാണെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഒഡീഷയിലെ ജനങ്ങള്‍ക്ക് ഇത് തീര്‍ത്തും അഭിമാനകരമാണ്. രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന് മുര്‍മു ഉജ്ജ്വല മാതൃക സൃഷ്ടിക്കും നവീന്‍ പട്‌നായിക് ട്വിറ്ററില്‍ കുറിച്ചു.
ഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് ഒഡീഷയില്‍ നിന്നുള്ള ഗോത്രവിഭാഗം നേതാവും ഝാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറുമായ ദ്രൗപദി മുര്‍ുവിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. രാജ്യത്തെ രാഷ്ട്രപതി സ്ഥാനാര്‍ഥി ആകുന്ന ആദ്യ ഗോത്ര വിഭാഗം വനിതയാണ് മുര്‍മു.
ഝാര്‍ഖണ്ഡിന്റെ ഒന്‍പതാം ഗവര്‍ണറായിരുന്നു ബിജെപി അംഗമായ ദ്രൗപദി മുര്‍മു. 1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലാണ് ജനനം. സന്താള്‍ വംശജയാണ് ദ്രൗപദി. ഝാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണറായിരുന്നു. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ഗോത്രവിഭാഗം വനിതയുമാണ്.
2000 മുതല്‍ 2004വരെ ഒഡീഷയിലെ രാജ്രംഗ്പുര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. 2000 മാര്‍ച്ച് ആറു മുതല്‍ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ - ഗതാഗത മന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് 6 മുതല്‍ 2004 മേയ് 16 വരെ ഫിഷറീസ് ആന്‍ഡ് ആനിമല്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായിരുന്നു. ഭര്‍ത്താവ് പരേതനായ ശ്യാം ചരണ്‍ മുര്‍മു.
പതിമൂന്ന് വര്‍ഷം ബിജെപിയുടെ മയൂര്‍ഭഞ്ജ് ജില്ലാ ഘടകത്തിന്റെ അധ്യക്ഷയായിരുന്നു. പട്ടികവര്‍ഗ മോര്‍ച്ച ദേശീയ നിര്‍വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ചു.
ഈ വാർത്ത കൂടി വായിക്കാം
രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് സെഡ് പ്ലസ് സുരക്ഷ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ