ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കെ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ധന വില മാർച്ച് ഏഴിന് ശേഷം വർധിക്കുമെന്ന വിലയിരുത്തലുകൾ ഉണ്ട്. ഇതിനെ പരോക്ഷമായി പറഞ്ഞാണ് രാഹുലിന്റെ പരിഹാസം.
ഉടൻ തന്നെ വാഹനങ്ങളിൽ ഇന്ധനം ഫുൾ ടാങ്ക് അടിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കാൻ പോകുകയാണെന്നും രാഹുൽ പരിഹസിച്ചു. ട്വിറ്ററിലിട്ട കുറിപ്പിലാണ് രാഹുലിന്റെ പരിഹാസം.
'പെട്രോൾ ടാങ്ക് ഉടൻ നിറയ്ക്കുക, മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കാൻ പോകുന്നു' രാഹുൽ ട്വീറ്റ് ചെയ്തു.
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിരുന്നു. എന്നാൽ ഇന്ധന വിലക്കയറ്റം ഇന്ത്യൻ വിപണിയെ ഇതുവരെ ബാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്ധന വില ഉയരാത്തതെന്നാണ് വിലയിരുത്തലുകൾ. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് മാർച്ച് ഏഴോടെ അവസാനിക്കും. മാർച്ച് പത്തിനാണ് ഫലം പുറത്ത് വരിക.
രാജ്യത്ത് എണ്ണ വില റെക്കോർഡ് ഉയരത്തിലെത്തിയതിന് ശേഷം സർക്കാർ വാറ്റ് വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ നാല് മാസമായി രാജ്യത്തെ എണ്ണ വില മാറ്റമില്ലാതെ തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates