അഞ്ചു മണിക്കൂര്‍ സമയം; അതിവേഗ രക്ഷാ പ്രവര്‍ത്തനം; പരമാവധി പേരെ പുറത്തെത്തിക്കാന്‍ ഇന്ത്യ

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും സൂമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ പുറത്തുകടത്താനാവുമോയെന്നതില്‍ അവ്യക്തത
സൂമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിഡിയോയില്‍നിന്ന്/ട്വിറ്റര്‍
സൂമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിഡിയോയില്‍നിന്ന്/ട്വിറ്റര്‍

ന്യൂഡല്‍ഹി:  യുക്രൈനിലെ രണ്ടു നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യ ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കി. പെസോച്ചിനിലെ 298 പേരെ ഉടന്‍ നഗരത്തിനു പുറത്തെത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതിനായി ബസുകള്‍ ഏര്‍പ്പാടാക്കിയതായി എംബസി ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ സമയം പന്ത്രണ്ടര മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. എത്ര സമയത്തേക്കാണ് വെടിനിര്‍ത്തലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമല്ല. എന്നാല്‍ അഞ്ചു മണിക്കൂര്‍ മാത്രമായിരിക്കും ആക്രമണം നിര്‍ത്തിവയ്ക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതു കണക്കിലെടുത്ത് അതിവേഗ ഒഴിപ്പിക്കല്‍ നടപടികളാണ് നടക്കുന്നത്.

മരിയപോളില്‍ നിന്ന് രണ്ടു ലക്ഷം പേരെ ഒഴിപ്പിക്കുമെന്ന് മേയര്‍ പറഞ്ഞു. വോള്‍നോവാഹയിലും ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

അതേസമയം മറ്റിടങ്ങളില്‍ റഷ്യന്‍ സേന മുന്നേറ്റം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈക്കകോലാവില്‍ റഷ്യന്‍ സേന ഏറെ മുന്നറിയതായി ബ്രിട്ടിഷ് പ്രതിരോധ വകുപ്പ് അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസങ്ങളേക്കാള്‍ ബോംബ്, ഷെല്‍ ആക്രമണങ്ങളില്‍ കുറവു വന്നിട്ടുണ്ടെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി. 

സൂമിയില്‍ കുടുങ്ങി വിദ്യാര്‍ഥികള്‍

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും സൂമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ പുറത്തുകടത്താനാവുമോയെന്നതില്‍ അവ്യക്തത തുടരുകയാണ്. നിരവധി വിദ്യാര്‍ഥികള്‍ ഇവിടെ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത സാഹചര്യത്തില്‍ തുടരുകയാണ്. ഇനിയും കാത്തിരിക്കാനാവില്ലെന്നും അതിര്‍ത്തിയിലേക്കു നടക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com