മോസ്‌കോ: റഷ്യയിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു മോസ്‌കോയിലെ ഇന്ത്യൻ എംബസി. റഷ്യയിൽ നിലവിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്ന് നിർദ്ദേശത്തിൽ പറയുന്നു. എങ്കിലും, ബാങ്കിംഗ് സേവനങ്ങളിൽ തടസ്സങ്ങളുള്ളതിനാൽ, അത്തരം ആശങ്കകളുള്ള വിദ്യാർത്ഥികൾക്ക് രാജ്യം വിടാമെന്ന് എംബസി അറിയിച്ചു. നിലവിൽ വിദ്യാർത്ഥികളെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും എംബസി പ്രസ്താവനയിൽ പറഞ്ഞു.
എംബസിയുമായി തുടർച്ചയായി ബന്ധപ്പെടണം. വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ എംബസി നിരന്തരം അന്വേഷിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രസ്താവനയിൽ പറയുന്നു. റഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താം. സർവ്വകലാശാലകൾ പഠനരീതി ഓൺലൈനിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ പഠനകാര്യങ്ങളിൽ തടസ്സം വരാത്ത രീതിയിൽ അധികൃതരുമായി സംസാരിച്ച് തീരുമാനമെടുക്കാൻ എംബസി ആവശ്യപ്പെട്ടു. റഷ്യൻ സർവ്വകലാശാലകളിലെ ചില ഇന്ത്യൻ വിദ്യാർത്ഥികളുടെ സന്ദേശങ്ങൾ ലഭിച്ചതിനാലാണ് മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചതെന്ന് എംബസി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ